ഇന്ന്‌ വെളിച്ചം തെളിക്കൽ ; പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാനാകില്ലെന്ന്‌ മഹാരാഷ്ട്ര

2012 ജൂലൈയിൽ ഉണ്ടായ അപ്രതീക്ഷിത ഉപഭോഗ വർധനയെത്തുടർന്ന്‌ ​ഗ്രിഡ‍് തകര്‍ന്നത് ഉത്തരേന്ത്യയെ പൂർണമായി ഇരുട്ടിലാക്കിയിരുന്നു.

Update: 2020-04-05 04:43 GMT

ന്യൂഡൽഹി: ഞായറാഴ്‌ച രാത്രി ഒമ്പതിന്‌ രാജ്യത്തെ എല്ലാ വീട്ടിലും ഒമ്പത്‌ മിനിറ്റ്‌ വൈദ്യുത വിളക്കുകൾ അണയ്‌ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ദേശീയ വൈദ്യുതി വിതരണശൃംഖലയെ താറുമാറാക്കുമെന്ന്‌ ആശങ്ക. പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പാക്കാനാകില്ലെന്ന്‌ മഹാരാഷ്ട്ര പ്രഖ്യാപിച്ചു. കുഴപ്പം മുന്നിൽക്കണ്ട്‌ സംസ്ഥാന വൈദ്യുതി ബോർഡുകൾ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ്.

2012 ജൂലൈയിൽ ഉണ്ടായ അപ്രതീക്ഷിത ഉപഭോഗ വർധനയെത്തുടർന്ന്‌ ​ഗ്രിഡ‍് തകര്‍ന്നത് ഉത്തരേന്ത്യയെ പൂർണമായി ഇരുട്ടിലാക്കിയിരുന്നു. രണ്ട്‌ ദിവസം ട്രെയിൻ, മെട്രോ ഗതാഗതം അടക്കം മുടങ്ങി. മൊത്തം വൈദ്യുതിയുടെ 15 ശതമാനംവരെയാണ്‌ വീടുകളിൽ ലൈറ്റുകൾക്ക്‌ വേണ്ടത്‌. അടച്ചുപൂട്ടലിനുശേഷം പൊതു വൈദ്യുതി ഉപയോഗം 30 ശതമാനം കുറവാണ്‌. എന്നാല്‍, ഗാർഹിക ഉപയോ​ഗം കൂടിയിട്ടുണ്ട്.

ലൈറ്റുകൾ മൊത്തം അണയ്‌ക്കുമ്പോൾ ഊർജ ഉപയോഗത്തിലുണ്ടാകുന്ന വൻ കുറവ്‌ ദേശീയ ഗ്രിഡിൽ വ്യതിയാനത്തിന്‌ കാരണമാകും. ഇത്‌ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഗ്രിഡ്‌ തകര്‍ന്ന് വൈദ്യുതിവിതരണം തടസ്സപ്പെടും. ലൈറ്റുകൾ ഒന്നിച്ച്‌ തെളിക്കുമ്പോഴും ഇതേ പ്രശ്‌നമുണ്ട്‌. ദേശീയ ഗ്രിഡിന്റെ ചുമതലക്കാരായ പവർ സിസ്റ്റംസ്‌ ഓപറേറ്റിങ്‌ കോർപറേഷൻ ഇക്കാര്യം ഊർജമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. അതീവജാ​ഗ്രത പുലര്‍ത്താന്‍ ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഗ്രിഡിനെ തകർച്ചയിലേക്ക്‌ നയിക്കുമെന്ന്‌ മഹാരാഷ്ട്ര ഊർജമന്ത്രി ഡോ. നിതിൻ റാവത്ത്‌ പ്രതികരിച്ചു. രാത്രി എട്ടുമുതൽ ലോഡ്‌ ഷെഡിങ്‌ ഏർപ്പെടുത്താൻ ഉത്തർപ്രദേശ്‌, തമിഴ്‌നാട്‌ ബോർഡുകൾ തീരുമാനിച്ചു. ലൈറ്റ് അണച്ചാലും ഊര്‍ജ ഉപയോ​ഗം താഴാതിരിക്കാന്‍ ഫാൻ, എസി, കംപ്യൂട്ടർ, ഫ്രിഡ്‌ജ്‌, ടെലിവിഷൻ എന്നിവ ഓഫ്‌ ചെയ്യരുതെന്ന്‌ കേന്ദ്ര ഊർജമന്ത്രാലയം നിർദേശിച്ചു.

Similar News