ആളുകളെ വെടിവച്ചു കൊല്ലാൻ പോലിസിന് അധികാരമില്ല വസ്തുത പുറത്തുകൊണ്ടുവരും; ജലീലിൻറെ ഉമ്മയോട് വയനാട് ജില്ലാ കലക്ടർ

ആളുകളെ വെടിവച്ചു കൊല്ലാൻ പോലിസിന് അധികാരമില്ലെന്നും വസ്തുത പുറത്തുകൊണ്ടുവരുമെന്നും വയനാട് ജില്ലാ കലക്ടർ. വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വ്യാജ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടതിനെ തുടർന്ന് നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൻറെ തെളിവെടുപ്പിനിടെയാണ് കലക്ടർ ഇക്കാര്യം ജലീലിൻറെ ഉമ്മ അലീമയോട് പറഞ്ഞത്.

Update: 2019-07-01 15:06 GMT

കൽപ്പറ്റ: ആളുകളെ വെടിവച്ചു കൊല്ലാൻ പോലിസിന് അധികാരമില്ലെന്നും വസ്തുത പുറത്തുകൊണ്ടുവരുമെന്നും വയനാട് ജില്ലാ കലക്ടർ. വയനാട് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വ്യാജ ഏറ്റുമുട്ടലിൽ മാവോവാദി നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടതിനെ തുടർന്ന് നടക്കുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൻറെ തെളിവെടുപ്പിനിടെയാണ് കലക്ടർ ഇക്കാര്യം ജലീലിൻറെ ഉമ്മ അലീമയോട് പറഞ്ഞത്. കലക്ടറുടെ തെളിവെടുപ്പിൽ പ്രതീക്ഷയുണ്ടന്ന് ജലീലിന്റെ മാതാവ് ഹലീമ. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി നടന്ന മൊഴിയെടുക്കലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സി.പി. ജലീൽ വൈത്തിരി ഉപവൻ റിസോർട്ടിൽ കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് ജില്ലാ കലക്ടർ എ.ആർ. അജയകുമാറിന്റെ നേതൃത്വത്തിൽ മജിസ്റ്റീരിയൽ അന്വേഷണം മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ്. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ലെന്ന ആരോപണവുമായി സഹോദരൻ സിപി റഷീദ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തെളിവെടുപ്പിനായി കുടുംബാംഗങ്ങളോട് കലക്ടർ ആവശ്യപ്പെട്ടത്. അന്വേഷണത്തിൻറെ ഭാഗമായി ജലീലിന്റെ കുടുംബത്തിലെ ഒമ്പത് പേരിൽ നിന്ന് കലക്ടർ മൊഴിയെടുത്തു. ജലീലിന്റെ മാതാവ് അലീമ അടക്കം ഒമ്പത് പേരാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി കലക്ടർ മുമ്പാകെ തെളിവെടുപ്പിന് ഹാജരായത്.

മജിസ്റ്റീരിയൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയ ജലീലിന്റെ സഹോദരൻ സി.പി.റഷീദ്, മറ്റ് സഹോദരങ്ങളായ സി.പി.ജിഷാദ്, സഹോദരി ഷെരീഫ, അൻസാർ ,നഹാസ് ,അബ്ദുൾ അസീസ്, പുഷ്പലത, നൂർജഹാൻ, എന്നിവരുമാണ് വെവ്വേറെ മൊഴി നൽകിയത്. ആകെ പതിനാല് പേരോടാണ് ഹാജരാകാൻ കലക്ടർ നോട്ടീസയച്ചത്. നാല് വർഷമായി യുഎപിഎ തടവുകാരനായി യാർവാദ ജയിലിൽ കഴിയുന്ന സഹോദരൻ സി.പി. ഇസ്മായിലും വർഷങ്ങളായി ഒളിവിലെന്ന് പറയപ്പെടുന്ന സഹോദരൻ സി.പി. മൊയ്തീനും അടക്കം അഞ്ച് പേർ ഹാജരായില്ല.

എന്നാൽ ദൃക്‌സാക്ഷികളായ ഉപവൻ റിസോർട്ടിലെ തൊഴിലാളികളെ അന്വേഷണത്തിൻറെ ഭാഗമായി മൊഴിയെടുക്കാൻ കലക്ടർ ഇതുവരെ തയാറായിട്ടില്ല. പോലിസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളടക്കം പോലിസ് രേഖകളിലെ വൈരുദ്ധ്യങ്ങൾ കലക്ടർക്ക് മുമ്പാകെ ബോധ്യപ്പെടുത്താൻ സാധിച്ചെന്ന് സഹോദരൻ സിപി റഷീദ് തേജസ് ന്യുസിനോട് പറഞ്ഞു. ഒരു ഏറ്റുമുട്ടൽ നടന്നാൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ പോലിസ് പാലിച്ചിട്ടില്ല ഇത് കലക്ടർക്ക് മുമ്പാകെ തെളിവുകൾ സഹിതം ഹാജരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    

Similar News