മദ്‌റസകളില്‍ 'ആധുനികവല്‍കരണവുമായി' കേന്ദ്രം; മുഖ്യധാര വിദ്യഭ്യാസവുമായി ബന്ധിപ്പിക്കും

മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Update: 2019-06-12 01:05 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മദ്‌റസകളെ 'ആധുനികവല്‍ക്കരി'ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മദ്‌റസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാമെന്ന് നഖ്‌വിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കും. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ മദ്‌റസാ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്‌റസകളെ ആധുനിക വല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു.

നേരത്തെ മദ്രസകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ശിയാ കേന്ദ്ര വഖഫ് ബോര്‍ഡ് പ്രധാനമന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു. മദ്‌റസകള്‍ അടച്ചുപൂട്ടി ഇത് സിബിഎസ്ഇ, ഐസിഎസ്ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്‌കൂളുകളാക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

Tags:    

Similar News