മധ്യപ്രദേശ്: ഇന്ന് വിശ്വാസ വോട്ടെടുപ്പില്ല; ഗവര്‍ണ്ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രം, ഗവര്‍ണറെ തള്ളി സ്പീക്കര്‍

ജ്യോതിരാതിദ്യ സിന്ധ്യക്കൊപ്പമുള്ള വിമത എംഎല്‍എമാര്‍ തന്റെ മുമ്പില്‍ ഹാജരാവണമെന്നും അല്ലാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

Update: 2020-03-16 02:00 GMT

ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നത്തെ അജണ്ട. ഞായറാഴ്ച രാത്രി പുറത്തുവിട്ട ലിസ്റ്റ് ഓഫ് ബിസിനസില്‍ (എല്‍ഒബി) ഇതു മാത്രമാണ് നിയമസഭ സമ്മേളനത്തിന്റെ ആദ്യദിനത്തിലെ അജണ്ടയായി നല്‍കിയിട്ടുള്ളത്. ജ്യോതിരാതിദ്യ സിന്ധ്യക്കൊപ്പമുള്ള വിമത എംഎല്‍എമാര്‍ തന്റെ മുമ്പില്‍ ഹാജരാവണമെന്നും അല്ലാതെ വിശ്വാസ വോട്ടെടുപ്പിന് അനുമതി നല്‍കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണ്ണറുടെ ഉത്തരവ് നടപ്പാക്കാത്തതില്‍ കോണ്‍ഗ്രസിനെതിരേ ബിജെപി സുപ്രിം കോടതിയെ സമീപിച്ചേക്കും.കൊറോണയുടെ പശ്ചാത്തലത്തില്‍ രണ്ട് രണ്ട് എംഎല്‍എമാര്‍ക്ക് വൈറസ്ബാധയുടെ ലക്ഷണങ്ങളുണ്ടെന്ന് നേരത്തേ കോണ്‍ഗ്രസ് വാദിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അതേസമയം, ഭോപ്പാലില്‍ ഇന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനം അവസാനിക്കുന്ന ഏപ്രില്‍ 13 വരെ നിയന്ത്രണം തുടരും. അതിനിടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 16 വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തെഴുതി.മധ്യപ്രദേശില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബോധ്യമായെന്ന് മുഖ്യമന്ത്രി കമല്‍നാഥിന് കൈമാറിയ ഉത്തരവില്‍ ഗവര്‍ണ്ണര്‍ ലാല്‍ ജി ടണ്ടന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗവര്‍ണ്ണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത.

സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍ ലാല്‍ജി ടണ്ടന്‍ ഉത്തരവിട്ടത്. കഴിഞ്ഞ രാത്രി 12 മണിയോടെ മുഖ്യമന്ത്രി കമല്‍നാഥിന് ഉത്തരവ് കൈമാറിയത്. കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും, ഗവര്‍ണ്ണര്‍ക്കിടപെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.22 എംഎല്‍എമാര്‍ രാജിവച്ചതോടെ നിയമസഭയിലെ അംഗസംഖ്യ 206 ആയി. കേവല ഭരിപക്ഷം 104 ആണെന്നിരിക്കേ 107 അംഗങ്ങളുള്ള ബിജെപിയുടെ നില ഭദ്രമാണ്. ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളുടെയും, സ്വതന്ത്രരുടെയും കൂടി പിന്തുണ ലഭിച്ചാലും കോണ്‍ഗ്രസ് അംഗബലം 99 ലെ എത്തു.

Tags:    

Similar News