എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍

കസ്റ്റംസ് സംഘം അദ്ദേഹത്തിന് നോട്ടിസ് നൽകി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്

Update: 2020-07-15 04:24 GMT

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഒമ്പതു മണിക്കൂര്‍ ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 5.30-ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടേകാലോടെ അവസാനിപ്പിച്ചു. അതിനുശേഷം കസ്റ്റംസ് ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ശിവശങ്കറിനെ പൂജപ്പുരയിലെ വീട്ടിലെത്തിച്ചു.

ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണം വിട്ടുനല്‍കാന്‍ അദ്ദേഹം പലരീതിയില്‍ സമ്മര്‍ദ്ദം ചെലുത്തിയിയെന്ന് കസ്റ്റംസിനു വിവരം ലഭിച്ചു. കാര്‍ഗോ കോംപ്ലക്‌സ് വഴിയും ശിവശങ്കർ ഇടപെട്ടെന്ന വിവരവും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, ജൂലായ് ഒന്ന്, രണ്ട് തീയതകളില്‍ തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ തങ്ങിയ നാലുപേരെക്കുറിച്ചുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ താമസക്കാരുടെ രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും കസ്റ്റംസ് സംഘം ശേഖരിച്ചു. ഇവരെ ശിവശങ്കര്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്.

കൊച്ചിയില്‍ നിന്ന് കസ്റ്റംസ് കമ്മിഷണറും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്യലിലുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ശിവശങ്കര്‍ വാടകയ്‌കെടുത്ത ഫ്‌ളാറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ സ്വപ്നയുടെ ഭര്‍ത്താവും മകളും താമസിച്ചിരുന്നതായും വിവരം കിട്ടി. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ രാത്രി വൈകിയും നീണ്ട ചോദ്യംചെയ്യലിന് വിധേയമാക്കുന്നത് അസാധാരണമാണ്. ചോദ്യംചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

വൈകീട്ട് നാലുമണിയോടെ ശിവശങ്കറിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം അദ്ദേഹത്തിന് നോട്ടിസ് നൽകി ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് മന്ത്രി കെടി ജലീലിനെയും എം ശിവശങ്കറിനെയും വിളിച്ചതായുള്ള കോള്‍ലിസ്റ്റ് പുറത്തുവന്നിരുന്നു.

Similar News