ആന്റണി പിണറായിയുടെ പാദസേവ ചെയ്യണം; രൂക്ഷ വിമര്‍ശനവുമായി എം എം മണി

Update: 2021-03-26 04:58 GMT

ഇടുക്കി: ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിന് സര്‍വനാശം സംഭവിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ വിമര്‍ശനത്തിന് രൂക്ഷവിമര്‍ശനവുമായി മന്ത്രി എം എം മണി. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ സര്‍വനാശമാണ് ഉണ്ടാവുക. കൊവിഡ് കാലത്ത് എ കെ ആന്റണി എവിടെയായിരുന്നു. കൊവിഡ് കാലത്ത് കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്തൊടുങ്ങിയേനെ. കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബിജെപി അട്ടിമറിച്ചപ്പോള്‍ ആന്റണി അനങ്ങിയിരുന്നില്ല. അങ്ങനെയുള്ള ആന്റണിക്ക് ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു.

    എന്‍എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ലെന്നും നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്നും എം എം മണി പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വനാശമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

M M Mani against A K Antony

Tags: