ന്യൂനമര്‍ദ്ദം തീവ്രമാകും; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Update: 2021-11-05 12:46 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറുമെങ്കിലും ഇന്ത്യന്‍ തീരത്ത് നിന്ന് അകലുന്നതിനാല്‍, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് നിലനില്‍ക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വകുപ്പ് ശക്തമായി മുന്നറിയിപ്പ് നല്‍കി. അറബികടലില്‍ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദ്ദം നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്യുകയാണെന്നും വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുന മര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കാനും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി നിലവില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ടെന്നും നവംബര്‍ ഒന്‍പതോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ത വകുപ്പ് അറിയിച്ചു. അതേസമയം നേരത്തെ പത്ത് ജില്ലകലില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആറ് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടുകളും പിന്‍വലിച്ചിരുന്നു.

Tags: