ലൗ ജിഹാദ് പരമാര്‍ശം; മെത്രാന്‍ സിനഡിന്റെ സര്‍ക്കുലര്‍ ബഹിഷ്‌കരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികള്‍

മെത്രാന്‍ സിനഡിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളും വായിക്കാതെ ബഹിഷ്‌കരിച്ചു. വായിച്ച ഏതാനും പള്ളികളില്‍ ലൗ ജിഹാദ് എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തതായാണ് വിവരം.ഈ മാസം 10 മുതല്‍ 15 വരെയായിരുന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷയതിയില്‍ സീറോ മലബാര്‍ സഭയിലെ മുഴവന്‍ മെത്രാന്‍മാരും പങ്കെടുത്ത് സിനഡ് നടന്നത്

Update: 2020-01-19 06:22 GMT

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പള്ളികളും വായിക്കാതെ ബഹിഷ്‌കരിച്ചു. വായിച്ച ഏതാനും പള്ളികളില്‍ ലൗ ജിഹാദ് എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തതായാണ് വിവരം.ഈ മാസം 10 മുതല്‍ 15 വരെയായിരുന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷയതിയില്‍ സീറോ മലബാപര്‍ സഭയിലെ മുഴവന്‍ മെത്രാന്‍മാരും പങ്കെടുത്ത് സിനഡ് നടന്നത്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നായിരുന്നു സിനഡ് വിലയിരുത്തല്‍.

കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണെന്നും ഔദ്യോഗിക കണക്കുകളില്‍ പെടാത്ത അനേകം പെണ്‍കുട്ടികള്‍ ഇപ്രകാരം ലൗ ജിഹാദിലൂടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്നതും ഗൗരവാര്‍ഹമായ വിഷയമാണ്. ലൗ ജിഹാദ് എന്നത് സാങ്കല്‍പികമല്ല എന്നതിന് ഈ കണക്കുകള്‍ തന്നെ സാക്ഷ്യം നല്‍കുന്നുണ്ട്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കുകയും പീഡനദൃശ്യങ്ങളുപയോഗിച്ച് മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നതായ പരാതികള്‍ കേരളത്തില്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഈ പരാതികളിലൊന്നും പോലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ല എന്നതും ദുഖകരമാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച് നടപടിയാവശ്യപ്പെട്ട്് സിനഡ് ദേശീയ ന്യൂനപക്ഷ കമ്മീഷന് കത്തയക്കുകയും ഇതില്‍ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിനഡിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ച് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറിയായിരന്ന ഫാ.കുര്യാക്കോസ് മുണ്ടാടന്‍ കത്തോലിക്ക സഭയുടെ മുഖപത്രമായ സത്യദീപത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.

മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞ് എരിതീയില്‍ എണ്ണ ഒഴിക്കാതിരിക്കുക എന്നത് സാമാന്യ ബുദ്ധിയാണെന്നായിരുന്നു ഫാ.കുര്യാക്കോസ് മുണ്ടാടന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. ലൗ ജിഹാദ് എന്നു വെച്ചാല്‍ മത പരിവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെ ഒരാളെ സ്നേഹിച്ച് വിവാഹം കഴിക്കുന്നതാണ്. 2009 ല്‍ കേരളത്തില്‍ ജേക്കബ് പുന്നൂസ് ഡിജിപിയായിരുന്ന കാലം മുതലാണ് ഇത്തരമൊരു വാദം കേരളത്തില്‍ സംജാതമാകുന്നത്. പക്ഷേ കേരളത്തിലെ ഹൈക്കോടതി കൃത്യമായ അന്വേഷണത്തിനുകൃത്യമായ അന്വേഷണത്തിന് ശേഷം അത്തരം വാദത്തെ തള്ളിക്കളഞ്ഞു.2010 ല്‍ കര്‍ണടാക സര്‍ക്കാരും ലൗ ജിഹാദ് എന്ന എന്നത് ഭാവനാ സൃഷ്ടിയാണെന്ന് പറഞ്ഞു.

2014 ല്‍ ഉത്തര്‍ പ്രദേശ് ഹൈക്കോടതിയും ഈ വാദത്തെ തള്ളുകയാണുണ്ടായത്.2017 ല്‍ സുപ്രിം കോടതി ലൗജിഹാദിനെക്കുറിച്ച് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെക്കൊണ്ടും അന്വേഷിപ്പിച്ചു. അവര്‍ക്കും കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.മറ്റൊരു തലത്തില്‍ ഏത്രയോ ഹിന്ദു,മുസ് ലിം പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രേമത്തിന്റെ പേരില്‍ ക്രൈസ്തവ മതം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോയെന്നും ലേഖനത്തില്‍ ചോദിച്ചിരുന്നു.സിനഡിന്റെ വിലയിരുത്തലിനെതിരെ രംഗത്തു വന്നെങ്കിലും നിലപാട് തിരുത്താന്‍ സഭാ നേതൃത്വം തയാറായില്ല. ഇന്ന്് പള്ളികളില്‍ വായിക്കാന്‍ നല്‍കിയ ഇടയലേഖനത്തിലും ഇതേ നിലപാട് തന്നെയായിരുന്നു സ്വീകരിച്ചതെന്നാണ് വിവരം.അതുകൊണ്ടു തന്നെയാണ് ഭൂരിഭാഗം പള്ളികളിലും ഇത് വായിക്കാതെ പോയതെന്നാണ് ഏതാനും വൈദികര്‍ വ്യക്തമാക്കിയത്. വായിച്ച പള്ളികളില്‍ ലൗ ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചുമില്ല.

Tags:    

Similar News