ബംഗ്ലാദേശില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു; വരന് പരിക്ക്

Update: 2021-08-04 10:35 GMT

ധക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് വിവാഹ ചടങ്ങില്‍ പങ്കെടുത്ത 16 പേര്‍ മരിച്ചു. അപകടത്തില്‍ വരനും പരിക്കേറ്റു. അതേസമയം, ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാല്‍ വധു സുരക്ഷിതയാണ്. മിന്നലില്‍നിന്ന് രക്ഷനേടാനായി വിവാഹ പാര്‍ട്ടി സംഘം നദീതീരത്തെ ഷിബ്ഗഞ്ചില്‍ ബോട്ടില്‍നിന്ന് പുറത്തേക്ക് കടന്നതായി സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ജില്ലയായ ചപൈനാവബ്ഗഞ്ചിലാണ് ദുരന്തമുണ്ടായത്. ഇടിമിന്നലിനെത്തുടര്‍ന്ന് നിമിഷനേരംകൊണ്ടാണ് 16 പേരും കൊല്ലപ്പെട്ടതെന്ന് സക്കീബ് അല്‍റാബി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ബംഗ്ലാദേശില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രകൃതിദുരന്തങ്ങള്‍ നാശംവിതച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ മണ്‍സൂണ്‍ കൊടുങ്കാറ്റ് ബംഗ്ലാദേശിനെ പിടിച്ചുകുലുക്കിയിരുന്നു. കോക്‌സ് ബസാറിലെ തെക്കുകിഴക്കന്‍ ജില്ലയില്‍ ഒരാഴ്ച തോരാതെ പെയ്ത മഴയില്‍ ആറ് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 20 പേരാണ് മരിച്ചത്. ഇടിമിന്നലില്‍ പ്രതിവര്‍ഷം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നൂറുകണക്കിനാളുകളാണ് മരണപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് 2016 ല്‍ 200 ലധികം ഇടിമിന്നല്‍ മരണങ്ങളുണ്ടായി. മെയില്‍ ഒരുദിവസം 82 പേരാണ് മരിച്ചത്.

പല മരണങ്ങളും ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഒരു സ്വതന്ത്ര ഏജന്‍സി മിന്നലേറ്റ് 349 മരണമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുന്നതിനും മിന്നല്‍ മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമായി ബംഗ്ലാദേശില്‍ ലക്ഷക്കണക്കിന് ഈന്തപ്പനകള്‍ നട്ടുപിടിപ്പിച്ചതോടെ വനനശീകരണം മരണസംഖ്യ വര്‍ധിപ്പിച്ചതായി ഒരുവിഭാഗം വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News