ലൈഫ് മിഷന്‍: ശിവശങ്കറും സ്വപ്‌നയും കൈപ്പറ്റിയത് 30 കോടിയെന്ന് അനില്‍ അക്കര
100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായ 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറി
തൃശൂർ: ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കറും രണ്ടാം പ്രതി സ്വപ്‌ന സുരേഷും 30 കോടി രൂപ കമ്മീഷന്‍ പറ്റിയെന്നാരോപിച്ച് അനില്‍ അക്കര എംഎല്‍എ. വിഷയത്തിലെ ഇഡിയുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കാനാണ് നിയമസഭ എതിക്‌സ് കമ്മിറ്റിയുടെ ശ്രമമെന്നും അനില്‍ അക്കര പറഞ്ഞു.
സര്‍ക്കാരിന്റെ നഗര- ഗ്രാമീണ പാര്‍പ്പിട പദ്ധതി അട്ടിമറിക്കാനായി പ്രീ ഫാബ് ടെക്‌നോളജി കൊണ്ടുവന്നത് ശിവശങ്കറാണെന്നും അനില്‍ അക്കര പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ 500 കോടി രൂപയുടെ അനുമതിയാണ് നല്‍കിയത്. സിപിഡബ്ല്യുഡിയുടെ സാങ്കേതികാനുമതിയില്ലാതെ രണ്ട് കമ്പനികളെ മുന്നില്‍ക്കണ്ട് പ്രത്യേക ടെന്‍ഡര്‍ നടത്തിയത് യുവി ജോസിന്റെ മേല്‍നോട്ടത്തിലാണ്. ഇതിന് സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്യേണ്ടതുണ്ട് എന്നാല്‍ അത് നടന്നിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
കരാര്‍ ഉറപ്പിച്ചിരിക്കുന്ന കമ്പനികള്‍ ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇന്‍ഡസ്ട്രീസ് എന്നിവയാണ്. 22 ശതമാനം കമ്മീഷനാണ് ഇതിനായി ഉറപ്പിച്ചിരുന്നെന്നും. 100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായ 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറിയെന്നും അനില്‍ അക്കര പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അത് അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ പിഡബ്ല്യുഡിയുടെ നിരക്ക് അവഗണിച്ച് വിപണി നിരക്കിലാണ് കരാര്‍ ഉറപ്പിച്ചത്. പെന്നാര്‍ സ്ഥാപനത്തില്‍ ഇഡിയുടെ പരിശോധനയില്‍ വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. ഇതുകൊണ്ടാണ് ഇഡിയുടെ ഇടപെടല്‍ തടയാന്‍ നിയമസഭാ എതിക്‌സ് കമ്മിറ്റി രംഗത്തെത്തിയതെന്നും അനില്‍ അക്കര ആരോപിച്ചു.
