കരസേനയെ ഇനി മനോജ് പാണ്ഡ്യ നയിക്കും; ബി എസ് രാജു ഉപമേധാവി

എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേല്‍ക്കുന്നത്.

Update: 2022-04-30 01:56 GMT

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഇന്ത്യയുടെ കരസേനാ മേധാവിയായി ഇന്നു ചുമതലയേല്‍ക്കും. എഞ്ചീനിയറിംഗ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേല്‍ക്കുന്നത്.

ജനറല്‍ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യന്‍ കരസേനയുടെ തലപ്പത്തെത്തുന്നത്. നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശിയാണ് അദ്ദേഗം. നിലവില്‍ കരസേനയുടെ ഉപമേധാവിയായി പ്രവര്‍ത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി. ആന്ധ്ര സ്വദേശിയാണ് ബിഎസ് രാജു.

എഞ്ചീനിയറിങ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം തുടങ്ങിയവയില്‍ പങ്കെടുത്തു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു. ഡല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അതേസമയം, ജനറല്‍ എം എം നരവനെ ഇന്നു സ്ഥാനമൊഴിയും. 2019 ഡിസംബര്‍ 31നാണു നരവനെ സേനാമേധാവിയായത്. 2020 മേയില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തിയ കടന്നുകയറ്റത്തെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ സേനയെ നയിച്ചത് നരവനെയായിരുന്നു.

സേനാ മേധാവികളുടെ കൂട്ടായ്മയായ ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയും അദ്ദേഹം വഹിച്ചു. നരവനെ പടിയിറങ്ങുന്നതോടെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ചൗധരി കമ്മിറ്റിയുടെ അധ്യക്ഷനാവും. നരവനെയെ ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായി സംയുക്ത സേനാ മേധാവി പദവിയില്‍ നിയമിച്ചേക്കുമെന്ന സൂചന ശക്തമാണ്.

കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട്ടിലെ കൂനൂരിനു സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍ റാവത്ത് കൊല്ലപ്പെട്ടതിനു ശേഷം സംയുക്തസേനാ മേധാവി പദം ഒഴിഞ്ഞുകിടക്കുകയാണ്. ആ പദവിയിലെത്തിയാല്‍, നരവനെയ്ക്ക് 3 വര്‍ഷം കൂടി സര്‍വീസ് നീട്ടിക്കിട്ടും. അടുത്തിടെ വിരമിച്ച ലഫ്. ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സിഡിഎസ് പദവിയില്‍ നിയമിക്കുന്നതും പരിഗണനയിലുണ്ട്.










Tags:    

Similar News