'ഞാനൊരു കമ്യൂണിസ്റ്റാണ്'; യുഎപിഎ വിഷയത്തില്‍ ഇടത് സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് താഹ ഫസല്‍
തന്റെ രാഷ്ട്രീയം ശരിയായിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ താഹ താന്‍ ഒരു കമ്യൂണിസ്റ്റുകാരനായ ആക്ടിവിസ്റ്റ് ആണെന്നും വ്യക്തമാക്കി.
കോഴിക്കോട്: യുഎപിഎ പോലുള്ള നിയമങ്ങള്‍ പ്രയോഗിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് പന്തീരങ്കാവ് മാവോവാദി കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ താഹ ഫസല്‍. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച ജയില്‍ മോചിതനായ ത്വാഹ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
യുഎപിഎ പോലുള്ള നിയമങ്ങളെ പറ്റി ജനങ്ങള്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട താഹ യുഎപിഎ എതിര്‍ക്കുന്നു എന്ന അവകാശപ്പെട്ടുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് യുഎപിഎ നിർബാധം ചുമത്തുകയാണ്. താന്‍ പ്രതിയായ കേസുള്‍പ്പെടെ കേരളത്തില്‍ നിരവധി കേസുകളുണ്ട്. യുഎപിഎ വിഷയത്തില്‍ സർക്കാർ നിലപാട് ഇരട്ടത്താപ്പാണ്. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നും താഹ ചൂണ്ടിക്കാട്ടി.
അതേസമയം, തന്റെ രാഷ്ട്രീയം ശരിയായിരുന്നു എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയ താഹ താന്‍ ഒരു കമ്യൂണിസ്റ്റുകാരനായ ആക്ടിവിസ്റ്റ് ആണെന്നും വ്യക്തമാക്കി. താനൊരു കമ്യൂണിസ്റ്റ്കാരനാണ്, ജനാധിപത്യത്തില്‍ ആണ് വിശ്വാസം. കമ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്ന ജനാധിപത്യമാണ് തന്റെ രാഷ്ട്രീയമെന്നും താഹ ചൂണ്ടിക്കാട്ടി. താന്‍ പ്രതിയായ കേസ് ഇപ്പോള്‍ വിചാരണ ഘട്ടത്തിലായതിനാല്‍ അതിന്റെ മെറിറ്റ്‌സിലേക്ക് കടക്കാനാവില്ലെന്നും ത്വാഹ വ്യക്തമാക്കി.
മാവോവാദി ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവില്‍ നിന്ന് 2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും താഹയെയും പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരേ യുഎപിഎയും ചുമത്തി. ഇതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ മാവോവാദി ബന്ധത്തിന് അലനും താഹക്കുമെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന എന്‍ഐഎ വാദം തള്ളിയാണ് സുപ്രിംകോടതി ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചത്.
നേരത്തെ, കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കേസില്‍ പ്രതികള്‍ക്ക് എതിരേ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തില്‍ തുടരാൻ അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി താഹയ്ക്കും ജാമ്യം അനുവദിക്കുകയും അലന് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ചെയ്തത്.
