ഇടത് നേതാക്കൾ അതിജീവിതയോട് മാപ്പ് പറയണം; ഹരജിയിലെ ആരോപണങ്ങൾ അന്വേഷിക്കണം: വി ഡി സതീശൻ

പരാതിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോടിയേരിയും എം എം മണിയും മറ്റു ഇടത് നേതാക്കളും അതീജിവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു

Update: 2022-05-26 08:40 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരേ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ഇടത് നേതാക്കൾ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അതിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതിജീവിത നമ്മുക്ക് മകളാണ്. അവർക്ക് പിന്തുണ നൽകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതിയിൽ ദുരൂഹതയുണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. കോടിയേരിയും എം എം മണിയും മറ്റു ഇടത് നേതാക്കളും അതീജിവിതയെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഈ മാസം 30ന് കേസിലെ തുടരന്വേഷണ സമയം അവസാനിക്കുകയാണ്. അതുകൊണ്ടാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. അല്ലാതെ തിരഞ്ഞെടുപ്പ് വന്നിട്ടല്ല. അതിന് രാഷ്ട്രീയം കൽപ്പിച്ച് യുഡിഎഫിന്റെ തലയിൽ കെട്ടിവച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. കണ്ണിൽ എണ്ണ ഒഴിച്ച് യുഡിഎഫും അവൾക്കൊപ്പമുണ്ടാകും.

പി സി ജോർജിന്റെ അറസ്റ്റ് കോടതി ഇടപെട്ടത്‌ കൊണ്ടാണ് സംഭവിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പി സിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കാൻ സംഘപരിവാറിന് സർക്കാർ അവസരമൊരുക്കി. ആദ്യം ജാമ്യം കിട്ടിയത് സർക്കാരിന്റെ പിടിപ്പുകേട്‌ കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി സി ജോർജിന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഒരുപാട് ദിവസം മൗനം തുടർന്നെന്നും പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.