പിണറായിയുടെ വിമര്‍ശനങ്ങള്‍ക്ക് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ മറുപടി

ഉത്തരം സഖാവ് ഇഎംഎസിനും സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്. ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്

Update: 2021-12-11 03:39 GMT

കോഴിക്കോട്: മുസ്‌ലിം ലീഗിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ മറുപടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിഎംഎ സലാം മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയിരിക്കുന്നത്. മുസ്‌ലിംലീഗ് ആരെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. നിങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്ത് കാണിക്ക് എന്നാണ് ഭീഷണി. ഒന്നാമത്തെ ചോദ്യത്തിനുളള ഉത്തരം സഖാവ് ഇഎംഎസിനും രണ്ടാമത്തെതിന്റെ ഉത്തരം സഖാവ് നായനാര്‍ക്കും ബോധ്യപ്പെടുത്തി കൊടുത്ത പ്രസ്ഥാനത്തിന്റെ അന്നത്തെയും ഇന്നത്തെയും എന്നത്തേയും പേരാണ് മുസ്‌ലിംലീഗ്. ചിലത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്. വഖഫ് സംരക്ഷണ റാലി കണ്ട് നിലവിളിക്കുന്നവരോട്... ഇന്നലെ നടന്നത് സമരപ്രഖ്യാപനം മാത്രമാണ്...പിഎംഎ സലാം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിവാദത്തില്‍ കഴിഞ്ഞ ദിവസം മുസ്്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുസ്‌ലിമിന്റെ മുഴുവന്‍ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കാന്‍ എന്ന ചോദ്യവും പിണറായി ഉന്നയിച്ചു. വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോര്‍ഡാണ്. അതിന്റെ വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞു. നിയമസഭയില്‍ ചര്‍ച്ച നടന്നു. ആ ഘട്ടത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മാത്രമാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്‌നമാക്കി മാറ്റാനാണ് ശ്രമം. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണോ മതസംഘടനയാണോയെന്ന് ലീഗുകാര്‍ തന്നെ തീരുമാനിക്കണം. മതസംഘടനകള്‍ക്ക് എല്ലാം മനസിലായി. ലീഗുകാര്‍ക്ക് മാത്രമാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. മതസംഘടനകള്‍ക്ക് പ്രശ്‌നങ്ങളില്ല. മുസ്‌ലിം ലീഗിന് മാത്രമാണ് പ്രശ്‌നം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും വരെ വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമനം നടപ്പാക്കുന്നില്ലെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ മുസ്്ലിം ലീഗന്റെ സമരത്തെ വിലകുറച്ച് കാണിക്കാനുള്ള പിണറായിയുടെ തന്ത്രത്തെ നേരിടാനാണ് ലീഗ് തീരുമാനം. ഇതിനായി സമസ്തയെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ലീഗ്.

Tags:    

Similar News