മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ മുദ്രാവാക്യത്തില്‍ ക്ഷമാപണവുമായി ലീഗ് പ്രവര്‍ത്തകന്‍

കണ്ണൂര്‍ സ്വദേശിയായ താജുദ്ദീന്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ മാപ്പ് അപേക്ഷിച്ചത്

Update: 2021-12-11 14:39 GMT

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തിന് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി ലീഗ് പ്രവര്‍ത്തകന്‍.

കണ്ണൂര്‍ സ്വദേശിയായ താജുദ്ദീന്‍ ആണ് വീഡിയോ സന്ദേശത്തിലൂടെ മാപ്പ് അപേക്ഷിച്ചത്. മറ്റൊരു പ്രകടനത്തില്‍ കേട്ട മുദ്രാവാക്യം അറിയാതെ ഉപയോഗിച്ചുപോയതാണെന്നാണ് താജുദ്ധീന്‍ പറയുന്നത്.

വാക്ക് പിഴകൊണ്ട് സംഭവിച്ച അബദ്ധമാണ്. പ്രകടനങ്ങളില്‍ മുദ്രാവാക്യം വിളിച്ച് പരിചയമല്ലാത്ത ആളാണ്. ആവേശത്തിന്റെ പുറത്ത് സംഭവിച്ചതാണെന്നും മുഖ്യമന്ത്രിയും മറ്റ് നേതാക്കളും തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തു കളിച്ചോ.. സൂക്ഷിച്ചോ എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്ന ജാതീയമായ അധിക്ഷേപം. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരേ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശവും വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അബ്ദുറഹ്മാന്‍ പ്രസംഗത്തില്‍ പറഞ്ഞത്. സംഭവം വിവാദമായതോടെ

അബ്ദുറഹ്മാന്‍ കല്ലായി ഖേദം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. അതേസമയം, വഖഫ് സംരക്ഷണ റാലിക്കെതിരേ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.


Full View

Tags:    

Similar News