വോട്ടെടുപ്പിന് അഞ്ച് നാള്‍ മാത്രം; വികസന-ക്ഷേമ പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിന് എല്‍ഡിഎഫ്

Update: 2026-04-04 03:59 GMT

തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ച് നാള്‍ മാത്രം ശേഷിക്കെ സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളിലും വികസന പ്രവര്‍ത്തനങ്ങളിലും കേന്ദ്രീകരിച്ച് എല്‍ഡിഎഫ് പ്രചാരണം. 'ഡീലു'കള്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോഴും വീടുകള്‍ കേറിയുള്ള പ്രചാരണത്തില്‍ ക്ഷേമ പെന്‍ഷനുകളാണ് എല്‍ഡിഎഫ് ക്യാംപ് പ്രധാനമായും ഊന്നിപ്പറയുന്നത്. മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ചര്‍ച്ചകളല്ല ജനങ്ങള്‍ക്കിടയിലുള്ള ട്രെന്‍ഡെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. അതേസമയം, എല്‍ഡിഎഫ്-എസ്ഡിപിഐ ഡീല്‍ സംബന്ധിച്ച പ്രചാരണങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് യുഡിഎഫ് ക്യാംപ്.

സംസ്ഥാന പര്യടനം കഴിഞ്ഞ് ഇന്നുമുതല്‍ മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് കേന്ദ്രീകരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സിപിഎം അണികള്‍ക്കും നേതാക്കള്‍ക്കും ക്യാപ്റ്റനായിരുന്നു. ഇന്നും പിണറായി ക്യാപ്റ്റന്‍ സ്ഥാനത്താണെങ്കിലും ആരും പരസ്യമായി വിളിച്ചിരുന്നില്ല. പ്രചാരണം അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ പ്രമുഖ നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചു തുടങ്ങി.

കമ്മ്യൂണിസ്റ്റുകള്‍ക്ക് സഖാവ് എന്ന ഒറ്റ വിളിപ്പേരേയുള്ളു. കാലം അവര്‍ക്ക് പല വിശേഷണങ്ങളും കല്‍പിച്ച് നല്‍കും. എകെജിയെ പാവങ്ങളുടെ പടത്തലവനെന്ന് വിളിച്ചു. ഇഎംഎസിനെ സൈദ്ധാന്തികനെന്ന് വിളിച്ചു. വിഎസിനെ കണ്ണേ കരളേയെന്ന് വിളിച്ചു, അങ്ങനെയങ്ങനെ ഒരുപാട് വിശേഷണങ്ങല്‍ ചരിത്രത്തിലുണ്ടായി. പിണറായിയുടെ കാര്‍ക്കശ്യവും സംഘടനാ കരുത്തും അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയ വിളിപ്പേരാണ് ക്യാപ്റ്റന്‍. 2021ല്‍ തെരഞ്ഞെടുപ്പ് രംഗത്ത് ക്യാപ്റ്റന്‍ തരംഗമായപ്പോള്‍ ചരിത്രത്തിലാദ്യമായി തുടര്‍ഭരണമുണ്ടായി.

Tags: