ലാവലിന്‍ കേസ് സുപ്രിംകോടതി 33ാം തവണയും മാറ്റിവച്ചു

Update: 2023-04-24 10:21 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ലാവലിന്‍ കേസ് സുപ്രിംകോടതി 33ാം തവണയും മാറ്റിവച്ചു. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹരജിയാണ് 5 മാസത്തിനു ശേഷം വീണ്ടും ലിസ്റ്റ് ചെയ്തത്. പനി ബാധിച്ച് ചികില്‍സയിലായതിനാല്‍ ഹരജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ എം എല്‍ ജിഷ്ണു കത്ത് നല്‍കിയിരുന്നു. അതേസമയം, കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് മലയാളി ജഡ്ജിയായ ജസ്റ്റിസ് സി ടി രവി കുമാര്‍ പിന്‍മാറി. ഹൈകോടതിയില്‍ കേസ് കേട്ടതാണെന്ന് ജസ്റ്റിസ് രവി കുമാര്‍ അറിയിച്ചു. ജസ്റ്റിസുമാരായ സി ടി രവികുമാര്‍, എം ആര്‍ ഷാ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പു സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹരജിയും വിചാരണ നേരിടാന്‍ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍ നായര്‍, ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2018 ജനുവരിയില്‍ ഹരജിയില്‍ നോട്ടീസ് അയച്ചിരുന്നു. പിന്നീട് പലതവണ കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് മുമ്പാകെയും ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

Tags:    

Similar News