ലഖിംപൂര്‍ അക്രമം: റീ-പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് കര്‍ഷകന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ വിസമ്മതിച്ച് കുടുംബം

കര്‍ഷകരും ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂന്നു പേരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ സമ്മതിച്ചപ്പോള്‍ റി പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ഒരു കര്‍ഷകന്റെ കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വിസമ്മതിക്കുകയാണ്.

Update: 2021-10-06 10:32 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ ടികുനിയ ഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. കര്‍ഷകരും ഭരണകൂടവും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂന്നു പേരുടെ മൃതദേഹം സംസ്‌ക്കരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ സമ്മതിച്ചപ്പോള്‍ റി പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ട് ഒരു കര്‍ഷകന്റെ കുടുംബം അന്ത്യകര്‍മങ്ങള്‍ നടത്താന്‍ വിസമ്മതിക്കുകയാണ്.

മൂന്ന് കര്‍ഷകരുടെ അന്ത്യകര്‍മങ്ങള്‍ അവരുടെ കുടുംബങ്ങളുടെ ആഗ്രഹപ്രകാരം പൂര്‍ണ്ണ ആചാരങ്ങളോടെ നടത്തിയപ്പോള്‍ ഒരു കര്‍ഷകന്റെ കുടുംബം പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് ശവസംസ്‌കാരം നടത്താന്‍ വിസമ്മതിച്ചതായി കര്‍ഷക നേതാക്കള്‍ പറഞ്ഞു.

നന്‍പാറയിലെ മക്രോണിയ ഗ്രാമത്തില്‍ താമസിക്കുന്ന സുഖ്‌വീന്ദര്‍ സിംഗിന്റെ മകന്‍ ഗുര്‍വീന്ദര്‍ സിംഗ് മൃതദേഹം സംസ്‌കരിക്കാനാണ് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചത്. 19 വയസ്സുള്ള ഗുര്‍വീന്ദര്‍ വെടിയേറ്റാണ് മരിച്ചതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല. ഇക്കാരണത്താലാണ് കുടുംബാംഗങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


മന്ത്രിയുടെ മകന്റെ സംഘമാണ് പ്രതിഷേധക്കാരില്‍ ഒരാളെ വെടിവെച്ചുകൊന്നതെന്ന തങ്ങളുടെ മുന്‍ പ്രസ്താവന തങ്ങള്‍ സ്ഥിരീകരിച്ചതായി സംയുക്ത് കിസാന്‍ മോര്‍ച്ച (എസ്‌കെഎം) പ്രസ്താവനയില്‍ പറഞ്ഞു.

'സുഖ്‌വീന്ദര്‍ വെടിയേറ്റാണ് മരിച്ചത്.എന്നിരുന്നാലും, ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം എയിംസ്, ബിഎച്ച്‌യു, പിജിഐ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുടെ സംഘവും ബഹ്‌റൈച്ചിലെ എസ്‌കെഎം പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഒരു സീനിയര്‍ ഫോറന്‍സിക് ഡോക്ടറും വീണ്ടും നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് രാജ്‌വീര്‍ സിംഗ് ജഡൗണ്‍ പറഞ്ഞു.