ലഖിംപൂർ കർഷക കൂട്ടക്കുരുതി; അജയ് മിശ്രയെ പഴിചാരി ബിജെപി
അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ്ഐആറിൽ പറയുന്നു.
ന്യൂഡൽഹി: ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കുരുതിയിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പഴിചാരി ബിജെപി. തിരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദേശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.
ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ് മിശ്രയുടെ വാദം. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന വാദവും മന്ത്രി തള്ളിക്കളഞ്ഞു. അതേസമയം, സംഘർഷത്തിൽ കൊല്ലപ്പെട്ട എല്ലാ കർഷകരുടെയും മൃതദേഹം സംസ്ക്കരിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകി.
എഫ്ഐആറിലടക്കം കൊലപാതകത്തിലെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുത്. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ലഖിംപുർ സംഘർഷത്തിൽ യുപി സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് വിശദമായ റിപോർട്ട് കൈമാറി. ലഖിംപൂരിലെ ഇൻ്റർനെറ്റ് റദ്ദാക്കിയ നടപടി വീണ്ടും നീട്ടി.
ലഖിംപുർ കേസിൽ പോലിസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരും ഉണ്ട്. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ്ഐആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.
അതിനിടെ, അനുമതി നിഷേധിച്ചെങ്കിലും ലഖിംപുർ ഖേരി സന്ദർശിക്കാനൊരുങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി. ലഖിംപുർ ഖേരിയിലും, ലക്നോവിലും നിലനിൽക്കുന്ന നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് സന്ദർശനനാനുമതി യുപി സർക്കാർ തള്ളിയത്. രാവിലെ പത്ത് മണിക്ക് രാഹുൽ ഡൽഹിയിൽ മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിയോടെ ലഖിംപുർ ഖേരിയിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് എഐസിസി വ്യക്തമാക്കുന്നത്. ശേഷം സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും.
പ്രിയങ്ക ഗാന്ധി ഇപ്പോഴും സീതാ പുരിലെ പോലിസ് കേന്ദ്രത്തിൽ തുടരുകയാണ്. പ്രിയങ്കയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ലംഖിപുർ ഖേരി സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ആരോപണ വിധേയനായ കേന്ദ്രസഹ മന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
അതേസമയം കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യവ്യാപകമായി ഉയരുകയാണ്. ഉത്തർപ്രദേശ്, ഡൽഹി, പഞ്ചാബ്, ഹിമാചൽപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകരും സർവകലാശാല വിദ്യാർഥികളും അധ്യാപകരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തിറങ്ങി.
സംഭവത്തിന് ഉത്തരവാദികളായ ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ കേന്ദ്രമന്ത്രിസഭയിൽനിന്ന് പുറത്താക്കുക, മന്ത്രിയെയും മകൻ ആശിഷ് മിശ്രയെയും ഉടൻ അറസ്‌റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുപിയിൽ നിരവധിയിടത്ത് പ്രതിഷേധറാലികളും യോഗങ്ങളും നടന്നു. ബാന്ദ, ചിത്രകൂട്, മഹോബാ, ഹാമിർപുർ, ഫത്തേപുർ, ജലോൻ, ബുന്ദേൽഖണ്ഡ് മേഖലയിലെ ലളിത്‌പുർ, ഷാജഹാൻപുർ, പിലിഭിത്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്‌പുർ എന്നിവിടങ്ങളിൽ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.
ഡൽഹിയിൽ സിൻഘു അതിർത്തിയിലെ കർഷകർ മൗനജാഥ സംഘടിപ്പിച്ചു. ഡൽഹി സർവകലാശാല വിദ്യാർഥികളും പ്രതിഷേധിച്ചു. പഞ്ചാബിലെ അമൃത്‌സറിൽ വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ബിജെപി നേതാക്കളുടെ കോലം കത്തിച്ചു. ഹരിയാനയിൽ കർഷകർ ശംഭു ടോൾപ്ലാസ ഉപരോധിച്ചു. ബികെയു നേതാവ് ഗുർണാംസിങ് ചടുണിയെ കസ്‌റ്റഡിയിൽ എടുത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

