ധനസഹായം പരിഹാരമല്ല, അജയ് മിശ്രയെ അറസ്റ്റ് ചെയ്യണം; ലഖിംപൂരിൽ കൊല്ലപ്പെട്ട യുവ കർഷകന്‍റെ അച്ഛൻ

സർക്കാർ സഹായധനം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല. തങ്ങൾക്കുണ്ടായത് നികത്താനാവത്ത നഷ്ടമാണ്. അതിന് കാരണക്കാരനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണം. അജയ് മിശ്രയെ അറസ്റ്റുചെയ്യാൻ പോലിസ് തയ്യാറാകണം. മന്ത്രിയുടെ മകനെയും ജയിലിലടയ്ക്കണം.

Update: 2021-10-07 07:47 GMT

ന്യൂഡൽഹി: സർക്കാർ സഹായധനം പ്രഖ്യാപിച്ചതിനാൽ മാത്രം പ്രശ്നപരിഹാരമാവില്ലെന്ന് ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട യുവ കർഷകൻ ലവ്പ്രീത് സിങ്ങിന്റെ പിതാവ്. മകന്റെ മരണത്തിന് കാരണമായ കേന്ദ്രമന്ത്രി അജയ് മിശ്രയെയും മകനെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ലവ്പ്രീത് സിങിന്‍റെ അച്ഛൻ സത്നാർ സിങ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

സർക്കാർ സഹായധനം പ്രഖ്യാപിച്ചതുകൊണ്ട് മാത്രം പ്രശ്നപരിഹാരമാകില്ല. തങ്ങൾക്കുണ്ടായത് നികത്താനാവത്ത നഷ്ടമാണ്. അതിന് കാരണക്കാരനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജിവെക്കണം. അജയ് മിശ്രയെ അറസ്റ്റുചെയ്യാൻ പോലിസ് തയ്യാറാകണം. മന്ത്രിയുടെ മകനെയും ജയിലിലടയ്ക്കണം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കർഷക സംഘടനകളും തങ്ങൾക്കൊപ്പമുണ്ട്, നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന കൂടുതൽ വ്യക്തമായ ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നും ഇല്ലാതെ നടന്ന് പോകുന്ന കർഷകർക്ക് മേൽ വാഹനമോടിച്ച് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിവേഗത്തിലെത്തുന്ന വാഹനം കർഷകർക്കിടയിലൂടെ ആളുകളെ ഇടിച്ച് തെറുപ്പിച്ച് മുന്നോട്ട് പോകുന്ന ഭീകര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കർഷകർ കല്ലെറിഞ്ഞപ്പോൾ വാഹനം നിയന്ത്രണം വിട്ടതെന്ന ആരോപണം പൊളിക്കുന്നതാണ് പുതിയതായി പുറത്ത് വന്ന ദൃശ്യങ്ങൾ.