മിനിമം വേതനമില്ല, ജീവനക്കാര്‍ക്ക് പിഴ ചുമത്തിയും പീഡനം; കിറ്റെക്‌സിനെതിരേ തൊഴില്‍ വകുപ്പ് റിപോര്‍ട്ട്

തൊഴില്‍ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികള്‍ക്ക് എതിരേ അനധികൃതമായി പിഴ ചുമത്തുന്നു.

Update: 2021-07-13 07:09 GMT

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സിനെതിരേ തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപോര്‍ട്ട്. വേണ്ടത്ര ശുചിമുറികള്‍ ഇല്ല, കുടിവെള്ളം ഉറപ്പ് വരുത്തിയില്ല, അവധി ദിനങ്ങളിലും തൊഴിലാളികളെ കൊണ്ട് വേതനം നല്‍കാതെ തൊഴില്‍ ചെയ്യിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധന റിപോര്‍ട്ടില്‍ പറയുന്നത്. മാനേജ്‌മെന്റിന്റേയും തൊഴിലാളികളുടേയും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് തൊഴില്‍ വകുപ്പ് പറയുന്നു.

തൊഴില്‍ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികള്‍ക്ക് എതിരേ അനധികൃതമായി പിഴ ചുമത്തുന്നു. ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തദ്ദേശീയ ജീവനക്കാര്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായി രണ്ട് റിപോര്‍ട്ടാണ് തൊഴില്‍വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെയാണ് തൊഴില്‍ നിയമങ്ങളുടെ വലിയ ലംഘനം നടന്നിരിക്കുന്നത്. ഇവര്‍ക്ക് മിനിമം വേതനം ഒരുക്കുന്നില്ല, ദേശീയ പ്രാദേശിക അവധി ദിവസങ്ങളിലും ഇവരെ കൊണ്ട് ജോലിചെയ്യിക്കുന്നു, ജോലി ചെയ്യുന്നതിന് അധിക വേതനം ഉറപ്പാക്കുന്നില്ല, ശുചിമുറി, കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.