കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന്; ദുരൂഹതയാരോപിച്ച് കെ എം ഷാജി

Update: 2024-02-22 05:35 GMT

മലപ്പുറം: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുസ് ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കണ്ണൂരിലെ എല്ലാ രാഷ്ട്രീയക്കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുഞ്ഞനന്തന്‍ മരിച്ചു. ഞാന്‍ പറയട്ടെ, നിങ്ങള്‍ അതിന്റെ പേരില്‍ തൂക്കിക്കൊല്ലുന്നെങ്കില്‍ തൂക്കിക്കൊല്ല്. എനിക്ക് ഒരു ആക്ഷേപവുമില്ല. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. എന്നാല്‍ കുഞ്ഞനന്തനെ മാത്രം നോക്കിയാല്‍ പോരാ. ഫസലിനെ കൊന്നവരില്‍ മൂന്നുപേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്നുകഴിഞ്ഞ് വരും. കുറച്ചുകഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയംവരുമ്പോള്‍ കൊന്നവരെ കൊല്ലും. ടി പി കൊലപാതകക്കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണി കുഞ്ഞനന്തന്‍ ആയിരുന്നു. ഷുക്കൂറിന്റെ കൊലപാതകക്കേസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നുവെന്നും ഷാജി പറഞ്ഞു.

ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ 13ാം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് മരണപ്പെട്ടത്. അസുഖത്തെത്തുടര്‍ന്ന് ഒരുവര്‍ഷത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വാദം.

Tags:    

Similar News