കൊവിഡ് വ്യാപനം രൂക്ഷം; കര്‍ണാടകയില്‍ രണ്ടാഴ്ചത്തേയ്ക്ക് റാലികളും പൊതുസമ്മേളനങ്ങളും നിരോധിച്ചു

ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് റാലികള്‍ക്കോ പൊതുസമ്മേളനങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ സംസ്ഥാനത്ത് അനുമതിയില്ല. പാര്‍പ്പിട സമുച്ചയങ്ങളില്‍ കൂട്ടായ്മകള്‍ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

Update: 2021-03-29 18:38 GMT

ബംഗളൂരു: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മൂവായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് റാലികള്‍ക്കോ പൊതുസമ്മേളനങ്ങള്‍ക്കോ പ്രതിഷേധങ്ങള്‍ക്കോ സംസ്ഥാനത്ത് അനുമതിയില്ല. പാര്‍പ്പിട സമുച്ചയങ്ങളില്‍ കൂട്ടായ്മകള്‍ അനുവദിക്കില്ല തുടങ്ങിയ നിയന്ത്രണങ്ങളാണ് കൊണ്ടുവന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.

വൈറസ് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മുഖ്യമന്ത്രി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായും സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയിലെ (ടിഎസി) വിദഗ്ധരുമായും ചര്‍ച്ച നടത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 16,921 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഞായറാഴ്ച പോസിറ്റീവ് നിരക്ക് 3.20 ശതമാനം കവിഞ്ഞു. അടുത്ത 14 ദിവസത്തേക്ക് പ്രതിഷേധ റാലികളുടെയോ പൊതുസമ്മേളനമോ മതസമ്മേളനങ്ങളോ ഒത്തുചേരലുകളോ അനുവദിക്കില്ലെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളും കോളജുകളും അടച്ചുപൂട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. സ്‌കൂളുകളില്‍ ടെസ്റ്റുകള്‍ നടത്തുന്നത് എളുപ്പമാണെന്ന് മനസ്സിലാക്കിയാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്ന സര്‍ക്കാരിന്റെ തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ്‌കുമാര്‍ വ്യക്തമാക്കി. 15-20 ദിവസം സ്‌കൂളുകള്‍ അടച്ചിടണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. സ്‌കൂളുകളില്‍ കൂടുതല്‍ അച്ചടക്ക നടപടികള്‍ നിരീക്ഷിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ അവിടെ സുരക്ഷിതരാണെന്നും പരീക്ഷകള്‍ നടത്തുന്നത് എളുപ്പമാണെന്നും പൊതുവായ അഭിപ്രായമുയരുകയായിരുന്നു.

ഉഡുപ്പി ജില്ലയിലെ മണിപ്പാല്‍ ക്ലസ്റ്റര്‍ ഉള്‍പ്പെടെ നിരവധി സര്‍വകലാശാല കാംപസുകളും ഹോസ്റ്റലുകളും ഇതിനകം കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറി. ആരോഗ്യമന്ത്രി കെ സുധാകര്‍ ചൊവ്വാഴ്ച മണിപ്പാല്‍ കാംപസ് സന്ദര്‍ശിച്ച് ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും. കര്‍ണാടകയില്‍ ജനുവരിയിലാണ് കോളജുകളില്‍ ക്ലാസുകള്‍ പുനരാരംഭിച്ചത്. അതേസമയം, കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കനത്ത പിഴ ഈടാക്കാനും വിവാഹ പാര്‍ട്ടികളില്‍ ആളുകള്‍ കൂട്ടമായെത്തിയാല്‍ ഹാളുകള്‍ അടച്ചുപൂട്ടാനുമാണ് തീരുമാനം. ഉടമകള്‍ക്കെതിരേ ശിക്ഷാനടപടിയുമുണ്ടാവും. കര്‍ണാടകയില്‍ ഇതുവരെ ആകെ 987,012 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 12,504 മരണങ്ങളും ഇതുവരെ ആകെ റിപോര്‍ട്ട് ചെയ്തു.

Tags: