'ഫൈനലും പെരുന്നാളും ഒന്നിച്ചുവന്നിട്ടും വാപ്പ കളി കാണാന്‍ പോയിട്ടില്ല, എന്നിട്ടല്ലേ ഇപ്പോ': കെ ടി ജലീൽ

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും കെ ടി ജലീലിനും എതിരേ വെളിപ്പെടുത്തലും നടത്തിയിരുന്നു.

Update: 2022-06-07 16:27 GMT

കൊച്ചി: സ്വപ്ന സുരേഷ് എറണാകുളം ജില്ലാ കോടതിയിലെത്തി മൊഴി നല്‍കിയതിന് ശേഷം നടത്തിയ പ്രതികരണങ്ങളില്‍ പരോക്ഷ പരിഹാസവുമായി മുന്‍മന്ത്രി കെ.ടി.ജലീല്‍. ''സന്തോഷ് ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ട് വാപ്പ കളി കാണാന്‍ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ..'', എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കും കെ ടി ജലീലിനും എതിരേ വെളിപ്പെടുത്തലും നടത്തിയിരുന്നു. മുഖ്യമന്ത്രി ദുബയില്‍ പോയ സമയത്ത് ഒരു ബാഗില്‍ കറന്‍സി കടത്തിയിരുന്നതായും മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സംഭവത്തില്‍ പങ്കുണ്ടെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും രഹസ്യമൊഴിയായി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന്‍, മുന്‍മന്ത്രി കെ ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളതാണ് രഹസ്യമൊഴിയായി നല്‍കിയിരിക്കുന്നതെന്നും സ്വപ്‌ന പറഞ്ഞിരുന്നു.