ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ല; ജയിലില്‍ കിടക്കുന്നത് നിരപരാധികള്‍: കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തി. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു.

Update: 2022-03-05 10:24 GMT

തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തിയത് നിഖില്‍ പൈലി അല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണെന്നും സുധാകരന്‍ പറഞ്ഞു. ധീരജിനെ നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. കേസിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സുധാകരന്‍ വിമര്‍ശനം ഉയര്‍ത്തി. പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു. ഒന്നാം സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചെറുതല്ല. ചെന്നിത്തല ഉയര്‍ത്തിയ ഈ ആരോപണങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്നും നില്‍ക്കുന്നു. ബിജെപികാര്‍ക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജന്‍സി എടുത്ത കേസുകള്‍ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്നാണ് എഫ്‌ഐആര്‍. ധീരജ് രാജേന്ദ്രനെ കുത്തിവീഴ്ത്തിയെന്ന് ആരോപണ വിധേയനായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരേ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.