ഷാന്റെ കൊലപാതകത്തിന് മുമ്പ് അറസ്റ്റിലായ പ്രസാദ് വൽസൻ തില്ലങ്കേരിയെ കണ്ടു; ഗൂഡാലോചന ബലപ്പെടുന്നു
സമ്മേളനത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഷാൻ ആക്രമിക്കപ്പെട്ടത്. പ്രതികളെ ആർഎസ്എസിന്റെ ആലപ്പുഴ കാര്യാലയത്തിൽ നിന്നാണ് പിടി കൂടിയത്.
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വധിച്ച കേസിൽ അറസ്റ്റിലായ രാജേന്ദ്രപ്രസാദും രതീഷും കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുമ്പ് ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയെ സന്ദർശിച്ചതായി റിപോർട്ട്. ശനിയാഴ്ച വൈകിട്ട് ആലപ്പുഴ നഗരത്തിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി പങ്കെടുത്ത യോഗത്തിൽ രാജേന്ദ്രപ്രസാദും രതീഷും പങ്കെടുത്തിരുന്നു.
സമ്മേളനത്തിന് ശേഷം മണിക്കൂറുകൾക്കുള്ളിലാണ് ഷാൻ ആക്രമിക്കപ്പെട്ടത്. പ്രതികളെ ആർഎസ്എസിന്റെ ആലപ്പുഴ കാര്യാലയത്തിൽ നിന്നാണ് പിടി കൂടിയത്. ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന കാര്യം ഇരുവരുടേയും റിമാൻഡ് റിപോർട്ടുകളിൽ വ്യക്തമാണ്.
ചേർത്തല വയലാറിൽ ആർഎസ്എസ് ഗഡനായക് നന്ദു കൃഷ്ണയുടെ കൊലപാതകത്തിന് തിരിച്ചടിയെന്നോണം ജില്ലയിലെ നാല് എസ്ഡിപിഐ നേതാക്കളെ ആർഎസ്എസ് ലക്ഷ്യമിട്ടിരുന്നതായാണ് പോലിസിന് ലഭിച്ച വിവരം. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവർ കലവൂർ, മണ്ണഞ്ചേരി, ഓമനപ്പുഴ സ്വദേശികളായ ആർഎസ്എസ് പ്രവർത്തകരാണെന്നും പോലിസ് കണ്ടെത്തി. ഷാനിന്റെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം ലോക്കൽ പോലിസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ വി ബെന്നിക്ക് കൈമാറി.
നന്ദുകൃഷ്ണയെ (22) കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പിടിയിലായ രണ്ട് ആർഎസ്എസ് നേതാക്കൾ പോലിസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇരുവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. അക്രമിസംഘത്തെ സംഘടിപ്പിച്ചതും വാഹനം തരപ്പെടുത്തി നൽകിയതും രാജേന്ദ്രപ്രസാദാണ്.
