കോഴിക്കോട് നിയന്ത്രണം കര്‍ശനമാക്കി; വിവാഹത്തിന് 20പേര്‍ മാത്രം

വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

Update: 2021-04-22 10:05 GMT

കോഴിക്കോട്: കൊവിഡ് ഭീതിജനകമാം വിധം പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചു. ഞായറാഴ്ചകളിലെ എല്ലാ കൂടിച്ചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. വിവാഹ ച്ചടങ്ങുകളില്‍ 20പേര്‍ക്ക് മാത്രം പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.



 ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി ഏറ്റെടുത്തതായി കലക്ടര്‍ എസ് സാംബശിവ റാവു അറിയിച്ചു. കുറ്റിയാടി ഗ്രാമപ്പഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപ്പഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപ്പഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാവും ഇവയുടെ നടത്തിപ്പുചുമതല.

നേരത്തെ, ഞായറാഴ്ചകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പൊതുജനങ്ങള്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. ഞായറാഴ്ചകളില്‍ കൂടിച്ചേരലുകള്‍ 5 പേരില്‍ മാത്രം ചുരുക്കണം. അവശ്യവസ്തുക്കളുടെ സേവനങ്ങളും കടകളും (ഭക്ഷണ സാധനങ്ങളുമായി ബന്ധപ്പെട്ടവ) മാത്രം 7.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് എന്നും ഉത്തരവില്‍ പറയുന്നു.

Tags:    

Similar News