കൂടത്തായി കൊലപാതക പരമ്പര: ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെ കോടതി നാളെ പരിഗണിക്കുന്നുണ്ട്.

Update: 2019-10-18 02:06 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ  കോടതി നാളെ പരിഗണിക്കുന്നുണ്ട്. അതേസമയം, പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.

അതേസമയം, പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ജോളിയുടെ എന്‍ഐടി ബന്ധത്തെ കുറിച്ച് ദൃശ്യങ്ങളും മറ്റും ലഭിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘം ഈ ദിശയിലുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തും എന്‍ഐടിക്ക് സമീപം ജോളിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിലെ യുവതിയെക്കുറിച്ചും അന്വേഷണം നടത്തും.

അതേസമയം, മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനക്കായി ഇന്നലെ ശേഖരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സയന്‍സ് വിഭാഗത്തിലെത്തിയാണ് നാല് പേരും സാമ്പിളുകള്‍ നല്‍കിയതത്. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാനാണ് ഡിഎന്‍എ പരിശോധന.

Tags: