ബിനീഷിനെതിരായ കേസ് തന്നെ ലക്ഷ്യമിട്ടെന്ന് കോടിയേരി

തുടര്‍ച്ചയായി ആരോപണമുന്നിച്ച് ഇവര്‍ എന്തോ കുറ്റം ചെയ്യുന്നവരാണെന്ന പുകമറ സമൂഹത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം

Update: 2021-03-19 14:07 GMT

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരായ ആരോപണങ്ങള്‍ തന്നെ ലക്ഷ്യംവെച്ചുകൊണ്ടുളളതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. തനിക്കെതിരേ വ്യക്തിപരമായി ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കഴിയാത്തതിനാല്‍ കുടുംബാംഗങ്ങള്‍ക്കെതിരേ ആരോപണമുന്നയിച്ച് പുകമുറ സൃഷ്ടിക്കുകയും അതുവഴി തെറ്റിദ്ധാരണ പരത്തുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിനീഷ് മയക്കുമരുന്ന് കേസില്‍ പ്രതിയാണെന്ന് പ്രചരിപ്പിച്ചു. നാര്‍ക്കോട്ടിക് സെല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ബിനീഷ് പ്രതിയേയല്ല. കളളപ്പണം വെളുപ്പിക്കലിന് കേസെടുത്ത് ജയിലില്‍ കിടത്തി ജാമ്യം നല്‍കാതെ ഇപ്പോള്‍ പീഡിപ്പിക്കുന്നു. ബോധപൂര്‍വം ഒരാളെ പീഡിപ്പിക്കണമെന്നോ ജയിലില്‍ കിടത്തണമെന്നോ കേന്ദ്ര ഏജന്‍സി തീരുമാനിച്ചാല്‍ ആരെ വേണമെങ്കിലും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായി കേസുണ്ടാക്കി ജയിലില്‍ കിടത്തുന്ന അനുഭവമാണ് ഇത്.

തുടര്‍ച്ചയായി ആരോപണമുന്നിച്ച് ഇവര്‍ എന്തോ കുറ്റം ചെയ്യുന്നവരാണെന്ന പുകമറ സമൂഹത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുപോകട്ടേ. മാനസികമായി തകര്‍ക്കുക, കുടുംബത്തെ തകര്‍ക്കുക, പ്രവര്‍ത്തനരംഗത്തുനിന്ന് മാറ്റിനിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

ബിനീഷും മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദുമായി ഹോട്ടല്‍ തുടങ്ങുന്നതിന് കരാര്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നുള്ള ബന്ധമാണെന്നും കോടിയേരി വിശദീകരിച്ചു. അനൂപിന് ഹോട്ടല്‍ ബിസിനസ് ആരംഭിക്കാന്‍ പണം കൊടുത്തതിന് വ്യക്തമായ കരാര്‍ ഉണ്ട്. അയാള്‍ തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞാണ് പണം നല്‍കിയത്.

എന്നാല്‍ അയാള്‍ പണം നല്‍കിയില്ല. ബാങ്ക് മുഖാന്തരമാണ് പണം കൈമാറിയത്. അയാള്‍ മറ്റൊരു കേസില്‍ പ്രതിയാണെന്നും ആ ബന്ധം അപകടമായെന്നും ഇപ്പോഴാണ് മനസ്സിലാകുന്നത്. കുട്ടികള്‍ക്ക് ഓരോരുത്തരുമായി എന്തൊക്കെ ബന്ധമാണെന്ന് നമുക്ക് നോക്കാന്‍ സാധ്യമല്ല. അനൂപുമായുളള ബന്ധം നേരത്തേ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.