ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് കവർച്ച: അന്വേഷണം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയിലേക്ക്; ഏപ്രില്‍ എട്ടിലെ സാമ്പത്തിക ഇടപാടില്‍ ദുരൂഹത

തൃശൂരില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഈ സ്ഥാനാര്‍ത്ഥി. കെട്ടിക വാടക ഇനത്തില്‍ ഇയാള്‍ക്ക് നാലു കോടിയോളം രൂപ കടമുണ്ടായിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ഏപ്രില്‍ എട്ടിന് കൈമാറിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

Update: 2021-04-27 17:07 GMT

തൃശൂർ: കൊടകരയിലെ കള്ളപ്പണ കവര്‍ച്ചക്കേസിന്റെ അന്വേഷണം തൃശൂര്‍ ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയിലേക്കും. ഏപ്രില്‍ എട്ടിന് നടത്തിയ സാമ്പത്തിക ഇടപാടിന് പിന്നാലെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയതെന്ന് കൈരളി ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.

തൃശൂരില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന വ്യക്തിയാണ് ഈ സ്ഥാനാര്‍ത്ഥി. കെട്ടിക വാടക ഇനത്തില്‍ ഇയാള്‍ക്ക് നാലു കോടിയോളം രൂപ കടമുണ്ടായിരുന്നു. ഇതില്‍ 50 ലക്ഷം രൂപ ഏപ്രില്‍ എട്ടിന് കൈമാറിയെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ഇതിനെക്കുറിച്ചാണ് പോലിസ് വിശദമായ അന്വേഷണം നടത്തുന്നത്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുള്ളതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഒരു സിഐ ഉള്‍പെടെ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായാണ് സൂചന ലഭിച്ചിരിക്കുന്നത്. കുഴല്‍ പണവുമായി പോകുന്ന വാഹനം എറണാകുളം ജില്ലയില്‍ കടന്നാല്‍ പണം തട്ടാന്‍ കുഴല്‍പ്പണ മാഫിയ ഇവരുടെ സഹായം തേടിയതായി സംശയിക്കുന്നു. ഇതിനായി ഇവര്‍ക്ക് മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കേസില്‍ ഇനി രണ്ടു പ്രധാന പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവരെ കിട്ടിയാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസില്‍ ഇതുവരെ ഒമ്പത് പേരെയാണ് പോലിസ് പിടികൂടിയത്.