പെറ്റി കേസുകളുടെ എണ്ണം കൂട്ടണം; വയര്‍ലസിലൂടെ കൊച്ചി ഡിസിപി അയച്ച സന്ദേശം പുറത്ത്
കൊവിഡ് പരിശോധനയുടെ മറവില്‍ പോലിസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ താക്കീത്.
കൊച്ചി: കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ എല്ലാ സ്റ്റേഷനുകള്‍ക്കും കൊച്ചി ഡിസിപിയുടെ കര്‍ശന നിര്‍ദേശം. ഡിസിപി ഐശ്വര്യ ദോഗ്രയുടെ പേരില്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വയര്‍ലസിലൂടെ അയച്ച സന്ദേശത്തിൻ്റെ പകര്‍പ്പ് പുറത്തായി.
കൊവിഡ് പരിശോധനയുടെ മറവില്‍ പോലിസ് ജനങ്ങളെ പീഡിപ്പിക്കുന്നു എന്ന വിമര്‍ശനം വ്യാപകമാകുമ്പോഴാണ് കേസുകള്‍ വീണ്ടും കൂട്ടണമെന്ന ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ താക്കീത്. പെറ്റി കേസുകളെടുത്ത് പോലിസ് ജനങ്ങളെ പിഴിയുന്നുവെന്ന വിമര്‍ശനം അടുത്തിടെ നിയമസഭയിലും വലിയ ബഹളത്തിനിടയാക്കിയിരുന്നു.
പെറ്റി കേസുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഒരോ സ്റ്റേഷനും ചുരുങ്ങിയത് പത്ത് കേസെങ്കിലും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണെന്ന നിര്‍ദേശവും നിലവിലുണ്ടെന്ന് പോലിസുകാര്‍ പറയുന്നു. ഈ ടാർഗറ്റ് തികയ്ക്കാൻ ജനങ്ങളുടെ മേല്‍ കുതിര കയറുകയല്ലാതെ മറ്റെന്ത് ചെയ്യുമെന്നാണ് പോലിസുകാരുടെ ചോദ്യം.