"ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയ കർഷക പ്രക്ഷോഭം"; സുപ്രിംകോടതിയിൽ സർക്കാർ
അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഖാലിസ്ഥാൻ വാദികളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് കോടതിക്ക് മുമ്പാകെ പ്രസ്താവന നടത്തിയത്.
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിൽ ഖാലിസ്ഥാൻ വാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സർക്കാർ സുപ്രിംകോടതിയിൽ പറഞ്ഞു. കർഷക പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ സുപ്രിംകോടതി സ്റ്റേ ചെയ്യുന്നതിന് മുമ്പ് വാദം കേട്ടപ്പോഴാണ് സർക്കാർ കോടതിയെ ഇക്കാര്യം കോടതിയെ അറിയിച്ചത്.
അറ്റോർണി ജനറൽ കെകെ വേണുഗോപാലാണ് ഖാലിസ്ഥാൻ വാദികളാണ് പ്രക്ഷോഭത്തിന് പിന്നിലെന്ന് കോടതിക്ക് മുമ്പാകെ പ്രസ്താവന നടത്തിയത്. ഇതുകേട്ട സുപ്രിംകോടതി സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗങ്ങളിൽ (ഐബി) നിന്നുള്ള വിവരങ്ങൾ സഹിതം നാളെയോടെ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയ്ക്ക് വേണ്ടി സമർപ്പിച്ച ഹരജിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഈ വാദം സുപ്രിംകോതിയിൽ ആദ്യം മുന്നോട്ടുവച്ചത്. ഖാലിസ്ഥാന് വേണ്ടി റാലികൾ സംഘടിപ്പിച്ചവരുടെ പതാകകളും കർഷക പ്രക്ഷോഭത്തിൽ ഉണ്ടെന്ന് സാൽവേ കോടതിയിൽ പറഞ്ഞു.
ആരോപണം സ്ഥിരീകരിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ അറ്റോർണി ജനറലിനോട് ചോദിച്ചു. പ്രതിഷേധത്തിലേക്ക് ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയതായി വേണുഗോപാൽ പറഞ്ഞു. നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റം ഉണ്ടെങ്കിൽ, ആരെങ്കിലും ഇവിടെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ, നിങ്ങൾ അത് സ്ഥിരീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
