അതിര്‍ത്തി പ്രവേശനം: ഇടപെട്ട് ഹൈക്കോടതി, ഇന്ന് പ്രത്യേക സിറ്റിങ്

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് ഇന്നു നടക്കും.

Update: 2020-05-10 00:50 GMT

കൊച്ചി: വാളയാര്‍, തലപ്പാടി ഉള്‍പ്പെടെയുള്ള സംസ്ഥാന അതിര്‍ത്തിയില്‍ മലയാളികളെ തടഞ്ഞ സംഭവത്തില്‍ ഹൈക്കോടതി ഇടപെടുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കാന്‍ ഇന്ന് ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആര്‍ അനിത എന്നിവര്‍ അടങ്ങിയഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിങ് ഇന്നു നടക്കും.

വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്‌പോസ്റ്റുകളില്‍ പാസ് കിട്ടാതെ മലയാളികള്‍ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ വിഷയത്തില്‍ ഇടപെടുന്നത്. നേരത്തെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി സമാനമായ ഇടപെടല്‍ നടത്തിയിരുന്നു.

വാളയാര്‍ ചെക്‌പോസ്റ്റില്‍ കേരളത്തിലേക്ക് പ്രവേശനം കാത്ത് നിരവധി മലയാളികളാണ് നില്‍ക്കുന്നത്.രാത്രിയോടെയാണ് ഇവരെ കൊയമ്പത്തൂരിലെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനമായത്. അതിര്‍ത്തിയില്‍ യാത്രാനുമതി കിട്ടാത്തവര്‍ ബഹളംവയ്ക്കുകയും ചെയ്തു.

കേരളാ കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോഡ് തലപ്പാടിയില്‍ കേരളത്തിലേക്ക് കടക്കാനാകാതെ കുടുങ്ങിയ നൂറിലധികം പേര്‍ക്കും ഇന്നലെ വൈകീട്ടോടെയാണ് യാത്രാനുമതി കിട്ടിയത്. വിദ്യാര്‍ത്ഥിനികളും തൊഴില്‍നഷ്ടപ്പെട്ടവരും അടക്കം ഇരിക്കാന്‍ പോലും ഇടമില്ലാതെ പൊരിവെയിലത്ത് സാമൂഹിക അകലം പോലും പാലിക്കാനാകാതെ കൂടി നില്‍ക്കുകയായിരുന്നു.

അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ പാസ് ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് രോഗപ്പകര്‍ച്ച ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ചില ക്രമീകരണങ്ങള്‍ക്ക് വിധേയമായേ കഴിയൂ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പാസില്ലാതെ അതിര്‍ത്തിയില്‍ എത്തിയവര്‍ മടങ്ങുക മാത്രമേ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

Tags: