കേരളത്തിലെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5,274 പേര്‍ക്ക് അവസരം

Update: 2022-05-01 04:23 GMT

മലപ്പുറം: സംസ്ഥാനത്തെ ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. നറുക്കെടുപ്പ് ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ജനറല്‍ കാറ്റഗറിയില്‍ 8861 പേരും ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തില്‍ 1694 പേരും ഉള്‍പ്പെടെ 10,565 അപേക്ഷകരാണ് സംസ്ഥാനത്തു നിന്ന് ഇത്തവണ ഹജ്ജിനുണ്ടായത്. ആകെ അപേക്ഷകരില്‍ നിന്ന് 3,580 പേരെ നറുക്കെടുപ്പിലൂടെയും ലേഡീസ് വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 1,694 പേരെ നറുക്കെടുപ്പില്ലാതെയും തിരഞ്ഞെടുത്തു. ആകെ 5,274 പേരെയാണ് നറുക്കെടുപ്പിലൂടെ ഈ വര്‍ഷത്തെ ഹജ്ജിനായി തിരഞ്ഞെടുത്തത്. നറുക്കെടുപ്പില്‍ അവസരം ലഭിക്കാത്തവര്‍ക്കായി വീണ്ടും നറുക്കെടുത്ത് 500 പേരുടെ വെയ്റ്റിങ് ലിസ്റ്റ് തയ്യാറാക്കി. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഒഴിവ് വരുന്ന സീറ്റില്‍ ഹജ്ജിന് അവസരം ലഭിച്ചേക്കും.

സംസ്ഥാനത്ത് ഇത്തവണ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും അധികം ഹജ്ജ് തീത്ഥാടകരുള്ളത്. ജില്ലയില്‍ നിന്നുള്ള 1,735 പേര്‍ക്കാണ് അവസരം ലഭിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 1064 പേരും കണ്ണൂരില്‍ നിന്ന് 586 പേരും, കാസര്‍കോടുനിന്ന് 261 പേരുമുള്‍പ്പെടെ സംസ്ഥാനത്തെ 80 ശതമാനത്തിലധികം ഹജ്ജ് തീര്‍ത്ഥാടകരും മലബാറില്‍ നിന്നുള്ളവരാണ്. ഇവരെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായ കൊച്ചി വിമാനത്താവളത്തിലെത്തിക്കാന്‍ പ്രത്യേകം സംവിധാനം പരിഗണിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എ കെ ശശീന്ദ്രന്‍, എംഎല്‍എ മാരായ ടി വി ഇബ്രാഹിം, മുഹമ്മദ് മുഹ്‌സിന്‍ തുടങ്ങിയവര്‍ ഹജ്ജ് നറുക്കെടുപ്പില്‍ പങ്കെടുത്തു.

Tags:    

Similar News