ലൈഫ് മിഷനിലെ സിബിഐ അന്വേഷണം; കേരളം സുപ്രിംകോടതിയിലേക്ക്

ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്.

Update: 2021-01-13 11:10 GMT

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ കേരളം സുപ്രിംകോടതിയിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ക്രിമിനല്‍ നടപടിചട്ടം 482 പ്രകാരം നല്‍കിയ ഹരജിയില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടത് സുപ്രിംകോടതിയിലാണെന്ന നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്.

ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482-ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ല.

അതേസമയം, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂനിടാക് ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരമാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്. അതിനാല്‍ യൂനിടാക്കിന് സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാവുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെയും യൂനിടാക്കിന്റെയും ഹരജികളില്‍ ഹൈക്കോടതി ഒറ്റ ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ കടന്നേക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

kerala government may approach supreme court against CBI probe in life mission

Similar News