ആര്‍എസ്എസിന്റെ മനസ്സിലിരിപ്പ് നടപ്പാക്കിക്കൊടുക്കാനല്ല കേരള സര്‍ക്കാര്‍: മുഖ്യമന്ത്രി

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കുഞ്ഞാലിമരയ്ക്കാറുടെയും പിന്‍മുറയ്ക്കാര്‍ ഈ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കേണ്ടവരാണെന്ന് പറഞ്ഞാല്‍ അല്ലെന്ന് പറയാന്‍ ഈനാടിന്റെ എല്ലാ ഭാഗവും തയ്യാറാവും. നമുക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഇവിടെ ജനിച്ചവരെല്ലാം ഇവിടെ തന്നെയുണ്ടാവും. ഒരുതരത്തിലുള്ള ആശങ്കയും ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്കും ആശങ്കയൊന്നും വേണ്ട. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എല്ലാറ്റിനുമുപരി നമ്മുടെ ഐക്യമാണ് വലുത്.

Update: 2020-01-12 17:31 GMT

കോഴിക്കോട്: ആര്‍എസ്എസിന്റെ മനസ്സിലിരിപ്പ് നടപ്പാക്കിക്കൊടുക്കാനല്ല കേരളത്തിലെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്ലാവിഭാഗം ജനങ്ങളുടെയും സുരക്ഷിത കോട്ടയാണ്. ബ്രിട്ടീഷുകാര്‍ക്കും മുമ്പുണ്ടായിരുന്ന മുഗള്‍രാജവംശത്തെ വിമര്‍ശിക്കുന്ന ആര്‍എസ്എസുകാര്‍ ബ്രിട്ടീഷുകാരെ വിമര്‍ശിച്ചതായിട്ട് ആരും കേട്ടിട്ടില്ല. മോദി സര്‍ക്കാര്‍ ആര്‍എസ്എസ് നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഭരണഘടനാമൂല്യങ്ങളോട് താല്‍പര്യം കാണിക്കുന്നില്ല. ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമം പാര്‍ലമെന്റിനുള്ളില്‍ തന്നെ നടക്കുകയാണ്.

    രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണ് കാണുന്നത്. മുസ് ലിം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെയാണ് ബിജെപി സര്‍ക്കാര്‍ കാണുന്നത്. ജനസംഖ്യാ രജിസ്റ്റര്‍ വലിയ ചതിക്കുഴിയാണ്. പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നത്. ഇത് മുസ് ലിമിന്റെ മാത്രം പ്രശ്‌നമല്ലെന്നും മതനിരപേക്ഷതയുടെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ആന്തമാനിലെ സെല്ലുലാര്‍ ജയിലിലെ തടങ്കല്‍ ജീവിതം അനുഭവിച്ചവരാണ് നമ്മുടെ നാട്ടിലുള്ളവര്‍. അവിടെ ത്യാഗജീവിതം നയിച്ചവരാണവര്‍. എന്നാല്‍ ആര്‍എസ്എസ് പുകഴ്ത്തുന്ന സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സേവിക്കാന്‍ സന്നദ്ധതയറിയിച്ച് മാപ്പെഴുതി നല്‍കുകയായിരുന്നു. നികുതി നിഷേധ സമരം നയിച്ച ഉമര്‍ ഖാസിയെ വിസ്മരിച്ച് സ്വാതന്ത്ര്യസമരത്തെ കാണാനാവില്ല. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മമ്പറം ഫസല്‍ പൂക്കോയ തങ്ങളെയും ഒഴിവാക്കി നമ്മുടെ നാടിന്റെ ചരിത്രത്തെ കാണാനാവില്ല. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കുഞ്ഞാലിമരയ്ക്കാറുടെയും പിന്‍മുറയ്ക്കാര്‍ ഈ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കേണ്ടവരാണെന്ന് പറഞ്ഞാല്‍ അല്ലെന്ന് പറയാന്‍ ഈനാടിന്റെ എല്ലാ ഭാഗവും തയ്യാറാവും. നമുക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഇവിടെ ജനിച്ചവരെല്ലാം ഇവിടെ തന്നെയുണ്ടാവും. ഒരുതരത്തിലുള്ള ആശങ്കയും ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്കും ആശങ്കയൊന്നും വേണ്ട. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എല്ലാറ്റിനുമുപരി നമ്മുടെ ഐക്യമാണ് വലുത്. അതിനാല്‍ ഒരിക്കല്‍ കൂടി പറയട്ടെ, വീടുവീട് കയറിയുള്ള ജനസംഖ്യാ കണക്കെടുപ്പ് കേരളത്തില്‍ നടത്തില്ല. സാധാരണയായി നടക്കുന്ന സെന്‍സസിനപ്പുറം ഒരു സെന്റിമീറ്റര്‍ പോലും അധികമെടുക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.




Tags:    

Similar News