പ്രളയക്കെടുതി: പുത്തുമല, ചൂരല്‍മല നിവാസികള്‍ക്ക് അടിയന്തര ധനസഹായം ലഭിച്ചില്ല

സപ്തംബര്‍ അവസാനം ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 7569 കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. ഇതില്‍ 3883 കുടുംബങ്ങള്‍ പുത്തുമലയും ചൂരല്‍മലയും ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലാണ്.

Update: 2019-11-18 01:23 GMT

കല്‍പറ്റ: പ്രളയക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ട വയനാട് പുത്തുമലയിലെയും ചൂരല്‍മലയിലെയും ദുരന്തബാധിതരോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ദുരന്തംനടന്ന് നൂറുദിവസം പിന്നിട്ടപ്പോഴും പല കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായമായ 10000 രൂപ പോലും ലഭിച്ചിട്ടില്ല. ദുരന്തത്തില്‍നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടവ ഹരിദാസന്‍ ഏശയ്യ തുടങ്ങിയവരെ പോലുള്ള നിരവധി കുടുംബങ്ങളാണ് അടിയന്തിര സഹായം പോലും ലഭിക്കാതെ വിഷമിക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന പാടികളും വീടുകളും പൂര്‍ണമായും താമസയോഗ്യമല്ലാതായിട്ട് മൂന്നുമാസം പിന്നിട്ടു. പ്രളയബാധിതര്‍ക്ക് ആദ്യഘട്ടത്തില്‍ അടിയന്തിര സഹായമായി 10000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളായ പുത്തുമലയിലും ചൂരല്‍മലയിലും പോലും പലര്‍ക്കും ധനസഹായം കൈമാറിയിട്ടില്ല.

    സപ്തംബര്‍ അവസാനം ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 7569 കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. ഇതില്‍ 3883 കുടുംബങ്ങള്‍ പുത്തുമലയും ചൂരല്‍മലയും ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലാണ്. പ്രളയബാധിതരുടെ വിവരങ്ങള്‍ ചേര്‍ക്കാനുള്ള സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് നടപടി വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരാഴ്ചയ്ക്കകം ജില്ലയിലെ എല്ലാ പ്രളയബാധിതര്‍ക്കും അടിയന്തര ധനസഹായം വിതരണം ചെയ്യാനാവുമെന്നും കലക്ടര്‍ വ്യക്തമാക്കി.



Tags:    

Similar News