ഇന്ന് ലോക്ക്ഡൗണിന് സമാനം; നിരത്തുകളില്‍ കര്‍ശന പരിശോധന; നിയന്ത്രണങ്ങള്‍ ഇങ്ങനെ

പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം.

Update: 2022-01-30 03:15 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. പോലിസിന്റെ നേതൃത്വത്തില്‍ നിരത്തുകളില്‍ കര്‍ശന പരിശോധനയുണ്ടാകും. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുവാദം. ഇത് സംബന്ധിച്ച് കൃത്യമായ രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്.

പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം.

റസ്റ്റോറന്റുകളിലും ബേക്കറികളിലും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കൂ. ഇവയ്ക്കും രാവിലെ ഏഴുമുതൽ തുറന്ന് പ്രവർത്തിക്കാം. ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസമില്ല.

വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമാണ് അനുമതി. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും താമസം സംബന്ധിച്ച രേഖ ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും.

കെഎസ്ആർടി അത്യാവശ്യ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ സഞ്ചരിക്കാം.

സംസ്ഥാനത്ത് കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. ഇന്നലെയും പ്രതിദിന കേസുകള്‍ അരലക്ഷം കടന്നു. വിവിധ ജില്ലകളിലായി അഞ്ച് ലക്ഷത്തോളം പേരാണ് ചികിൽസയില്‍ കഴിയുന്നത്. രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്നാല്‍ രോഗമുക്തി നേടുന്നവര്‍ വര്‍ധിക്കുന്നത് ആശ്വാസം നല്‍കുന്ന ഒന്നാണ്. എറണാകുളം ജില്ലയിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്.