കെ റെയിൽ: പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം; മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

പ്രധാനമന്ത്രി വിഷയത്തിൽ വ്യക്തിപരമായി ഇടപെടണമെന്നും ഭൂമിയേറ്റെടുക്കാനുള്ള ചെലവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു.

Update: 2021-12-09 00:45 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്ന കെ റെയിൽ സിൽവര്‍ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പാതയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. പ്രധാനമന്ത്രി വിഷയത്തിൽ വ്യക്തിപരമായി ഇടപെടണമെന്നും ഭൂമിയേറ്റെടുക്കാനുള്ള ചെലവ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചു. കെ റെയിൽ പദ്ധതിയ്ക്കെതിരേ ബിജെപിയും യുഡിഎഫും പ്രതിഷധവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കത്ത്.

ഭൂമിയേറ്റെടുക്കാനുള്ള 13,700 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കുമെന്നും പദ്ധതി നടപ്പിലാക്കുന്ന കെ റെയിലിൻ്റെ സാമ്പത്തിക ബാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനു നേരത്തെ തന്നെ ഉറപ്പു നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ വിശദമായ റിപോര്‍ട്ടും കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കെ റെയിൽ പദ്ധതി കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും വികസനത്തിൽ നിര്‍ണായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 200 കിലോമീറ്റര്‍ വേഗത്തിൽ ട്രെയിൻ യാത്ര സാധ്യമാക്കുകയാണ് സിൽവര്‍ ലൈൻ പദ്ധതിയുടെ ലക്ഷ്യം. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പ് എന്ന കണക്കിലാണ് സ്റ്റേഷനുകള്‍ നിര്‍മിക്കുക. സംസ്ഥാനത്തിൻ്റെ തെക്കു മുതൽ വടക്കു വരെ നാലു മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കാനാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

66000 കോടി രൂപ ചെലവു വരുന്ന പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികളാണ് പുരോഗമിക്കുന്നത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയും 9314 കെട്ടിടങ്ങളും പദ്ധതിയ്ക്കായി ഏറ്റെടുക്കേണ്ടി വരും. കാസര്‍കോട് മുതൽ തിരൂര്‍ വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാത നിര്‍മിക്കുക. ഈ ഭൂമിയുടെ വില റെയിൽവേയ്ക്ക് പദ്ധതിയിലുള്ള വിഹിതമായി കണക്കാക്കും. മൊത്തം 530 കിലോമീറ്ററാണ് പാതയുടെ നീളം. തിരൂര്‍ മുതൽ തെക്കോട്ട് സ്വകാര്യ ഭൂമികളിൽ നടത്തുന്ന സര്‍വേ പ്രതിഷേധങ്ങള്‍ക്കിടയിലും മുന്നോട്ടു പോകുകയാണ്.

റെയിൽവേ ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി റെയിൽവേ ഉദ്യോഗസ്ഥരും കെ റെയിൽ ഉദ്യോഗസ്ഥരും ചേര്‍ന്ന് അലൈൻമെൻ്റിൽ വരുന്ന ഭൂമിയിൽ സംയുക്ത പരിശോധന നടത്തും.

അതേസമയം, പാരിസ്ഥിതികമായി കേരളത്തിനു ദോഷം ചെയ്യുന്ന കെ റെയിൽ പദ്ധതി വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുമെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. പദ്ധതിയുടെ സാധ്യതാ റിപോര്‍ട്ടിലടക്കം ഊതിപ്പെരുപ്പിച്ച കണക്കുകളാണ് ഉള്ളതെന്നും പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ നിര്‍മാണച്ചെലവ് ഇരട്ടിയായി ഉയരുമെന്നും സിൽവര്‍ ലൈനിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.