ഓട്ടോ, ടാക്‌സി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; സമരക്കാരുമായി മന്ത്രി ചർച്ച നടത്തും

അതേസമയം, ഓട്ടോ-ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും.

Update: 2021-12-29 05:19 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ, ടാക്‌സി തൊഴിലാളികൾ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. ഇന്ധന നിരക്കും മറ്റു ചെലവുകളും വർധിച്ചതിനാൽ അതിനു ആനുപാതികമായി യാത്രാനിരക്കും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോ,ടാക്‌സി മിനിമം ചാർജ് ഇപ്പോഴുള്ളതിൽ നിന്ന് കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. 2018ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. അതിനു ശേഷം നിരവധി തവണ ഇന്ധനവില ഉയർന്നെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചിരുന്നില്ല.

അതേസമയം, ഓട്ടോ-ടാക്സി ചാര്‍ജ് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫിസിൽ വച്ചാണ് യോഗം.

ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലഭക്കുന്ന വിവരം. ചാർജ് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്.

നേരത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനൊരുങ്ങുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓട്ടോ-ടാക്സി യാത്രാ നിരക്കുകള്‍ കൂട്ടണമെന്ന ആവശ്യം സംഘടനകള്‍ ഉന്നിയിച്ചത്. പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നത് താങ്ങാനാകുന്നില്ല എന്ന് തൊഴിലാളികാള്‍ ചൂണ്ടിക്കാണിച്ചിരുന്നു.