മദ്യനയ കേസിലെ അറസ്റ്റ് നിയമപരമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെജ്രിവാള്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു

Update: 2024-04-10 06:59 GMT

ന്യൂഡല്‍ഹി :മദ്യനയ കേസിലെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്ന് വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും സ്ഥാപിക്കാന്‍ കെജ്‌രിവാള്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയാണ് ഹൈക്കോടി ഉത്തരവിട്ടത്. മദ്യനയം രൂപീകരിച്ചത് കെജ്‌രിവാളിന്റെ അറിവോടെയാണെന്ന രേഖകളാണ് ഇഡി ഹാജരാക്കിയത്. ഇതിലൂടെ കിട്ടിയ പണം ഗോവ തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികളുണ്ട്. മാപ്പു സാക്ഷികളെ നിശ്ചയിക്കാന്‍ നൂറു വര്‍ഷം പഴക്കമുള്ള നിയമമാണ് രാജ്യത്തുള്ളത്. കോടതി അനുമതിയോടെയാണ് ചിലര്‍ മാപ്പു സാക്ഷികളായത്. ഇവരെ നിരാകരിക്കുന്നത് ജുഡീഷ്യല്‍ നടപടിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. മാപ്പു സാക്ഷിയുടെ പിതാവിന് ലോക്‌സഭ സീറ്റ് കിട്ടിയതോ ബോണ്ട് നല്‍കിയതോ കോടതിയുടെ വിഷയമല്ല.രാഷ്ട്രീയം നോക്കിയല്ല നിയമം നോക്കിയാണ് കോടതി തീരുമാനം എടുക്കുന്നതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.


തിരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്താനാണ് അറസ്റ്റ് എന്ന കെജ്‌രിവാളിന്റെ വാദവും ഹൈക്കോടതി തള്ളി. ഇഡിയുടെ സമന്‍സ് നിരന്തരം തള്ളി കെജ്രിവാളാണ് നടപടികള്‍ വൈകിച്ചത്. മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നും ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ കെജ്രിവാള്‍ ജയില്‍ തുടരാനാണ് സാധ്യത.





Tags:    

Similar News