'ലൗ ജിഹാദ്' എന്നത് പച്ചയായ യാഥാർത്ഥ്യം, രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിബിസി
'ലൗ ജിഹാദ്' ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാണെന്നും ഇതിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: കോടതി തള്ളിയ 'ലൗ ജിഹാദ്' വിഷയത്തിൽ നിലപാടുമായി കെസിബിസി രംഗത്ത്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണിയാണ് വീണ്ടും 'ലൗ ജിഹാദ്' ചർച്ചയിലേക്ക് കൊണ്ടുവന്നത്. 'ലൗ ജിഹാദ്' എന്നത് പച്ചയായ യാഥാർത്ഥ്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി അവകാശപ്പെട്ടു.
'ലൗ ജിഹാദ്' ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാണെന്നും ഇതിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ലൗ ജിഹാദ്' ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ലെന്നും എന്നാൽ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും കെസിബിസി വ്യക്തമാക്കി.
ഈ വിഷയത്തിലെ ജോസ് കെ മാണിയുടെ പ്രതികരണത്തെ ക്രിയാത്മക പ്രതികരണം എന്നാണ് കെസിബിസി വക്താവ് വിശേഷിപ്പിച്ചത്. കോടതികളും സർക്കാരും തള്ളിയ 'ലൗ ജിഹാദ്' ആരോപണം തിരഞ്ഞെടുപ്പിൽ ചർച്ചയായി ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയായിരുന്നു. ക്രിസ്ത്യൻ വോട്ട് ലക്ഷ്യമാക്കിയുള്ള ഈ നീക്കം ഇപ്പോൾ എൽഡിഎഫ് ഏറ്റെടുത്തു എന്നുവേണം കരുതാൻ.