കത് വ ഫണ്ട് വിവാദം: അഭിഭാഷകര്‍ക്ക് പണം ലഭിച്ചിട്ടില്ലെന്ന് ദീപികാ സിങ്

Update: 2021-02-07 06:53 GMT

കോഴിക്കോട്: കത് വ, ഉന്നാവോ ഇരകള്‍ക്കു വേണ്ടി യൂത്ത് ലീഗ് പിരിച്ച തുക വകമാറ്റിയെന്ന ആരോപണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കേരളത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ലെന്നു എന്നാല്‍ പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫാറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവുമില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷക ദീപികാ സിങ് രജാവത്ത് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പ്രചരിക്കുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് നയിച്ച യുവജനയാത്രയ്ക്കു വേണ്ടി കത് വ ഫണ്ടില്‍ നിന്ന് പണം വകമാറ്റിയെന്ന യൂത്ത് ലീഗ് മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്. ഇതുസംബന്ധിച്ച കണക്ക് അവതരിപ്പിച്ചിട്ടില്ലെന്ന് ദേശീയ വൈസ് പ്രസിഡന്റും ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളുടെ പരാമര്‍ശവും വിവാദം ആളിക്കത്തിച്ചു. ഇതിനു മറുപടിയെന്നോണം അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. കത് വ ഇരയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഡ്വ. മുബീന്‍ ഫാറൂഖിയെ കൊണ്ടുവന്നാണ് യൂത്ത് ലീഗ് മറുപടി നല്‍കിയത്. എന്നാല്‍, കേരളത്തില്‍ നിന്ന് ആരും പണം നല്‍കിയിട്ടില്ലെന്ന് ആദ്യഘട്ടത്തില്‍ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കശ്മീരി അഭിഭാഷക ദീപികാ സിങ് രജാവത്ത് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്.

    കേസില്‍ വിചാരണ നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടറണ്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കു പണം നല്‍കേണ്ട കാര്യമില്ലെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. മുബീന്‍ ഫാറൂഖിയെന്നു പേരുള്ള ഒരാള്‍ യഥാര്‍ത്ഥത്തില്‍ വിചാരണ നടപടികളില്‍ ഒരു ഘട്ടത്തിലും പങ്കെടുത്തിട്ടില്ല. പക്ഷേ ഇങ്ങനെ ഒരു വക്കീല്‍ എല്ലാവരോടും പറയുന്നത് അദ്ദേഹം വിചാരണയില്‍ പങ്കെടുത്തു എന്നാണ്. വിചാരണ പൂര്‍ണമായും നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയുന്നു; ഒരു സ്വകാര്യ അഭിഭാഷകനും വിചാരണ നടപടികളില്‍ ഭാഗഭാക്കായിട്ടില്ല. എനിക്കറിയാം എങ്ങനെയാണ് വിചാരണ നടന്നതെന്ന്. ഒരു സ്വകാര്യ അഭിഭാഷകനും വാദങ്ങളിലോ സാക്ഷി വിസ്താരത്തിലോ മറ്റേതെങ്കിലും നടപടികളിലോ രക്ഷിതാക്കളെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടില്ല. ഇതെല്ലാം കോടതി രേഖകളുടെ ഭാഗമാണ്. നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. പഠാന്‍കോട്ട് കോടതിയില്‍ നിയമയുദ്ധം നടത്തിയത് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ മാത്രമായിരുന്നുവെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നു.

    അതേസമയം, ഒന്നിനും ഞങ്ങളുടെ കൈയില്‍ മറുപടിയില്ലാതില്ലെന്നും ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കത് വ കേസ് വക്കീല്‍ മുബീന്‍ ഫാറൂഖിക്കെതിരേയുള്ള ദീപിക സിങിന്റെ ശബ്ദസന്ദേശത്തിനും രേഖകള്‍ സഹിതമുള്ള കൃത്യമായ മറുപടിയുണ്ടെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചു.

Katwa fund controversy: Deepika Singh says lawyers have not received money

Tags:    

Similar News