സമീപകാല സിവിലിയന്‍ കൊലപാതകങ്ങളില്‍ കശ്മീരികള്‍ക്ക് പങ്കില്ല: ഫാറൂഖ് അബ്ദുല്ല

കശ്മീരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-10-17 17:56 GMT

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശത്ത് അടുത്തിടെ നടന്ന സിവിലിയന്‍ കൊലപാതകങ്ങളില്‍ കശ്മീരികള്‍ക്ക് പങ്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റും എംപിയുമായ ഫാറൂഖ് അബ്ദുല്ല. കശ്മീരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളെ ജമ്മുകശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമെന്നാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വിശേഷിപ്പിച്ചത്. 'ഈ കൊലപാതകങ്ങള്‍ നിര്‍ഭാഗ്യകരമാണ്, ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രമണങ്ങള്‍. ഈ കൊലപാതകങ്ങളില്‍ കശ്മീരികള്‍ക്ക് പങ്കില്ല. ഇത് കശ്മീരികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്'- അബ്ദുല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മു കശ്മീരിലെ ശ്രീനഗര്‍, പുല്‍വാമ ജില്ലകളില്‍ ശനിയാഴ്ച രണ്ട് സ്വദേശികളല്ലാത്തവരെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഒക്ടോബര്‍ 2 നും ഒക്ടോബര്‍ 8 നും ഇടയില്‍, കാശ്മീരില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള നാല് പേര്‍ ഉള്‍പ്പെടെ ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍, സൗഹൃദത്തിലേക്ക് നയിക്കുന്ന ഏതൊരു സംരംഭവും സ്വാഗതാര്‍ഹമാണെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Tags:    

Similar News