കാശ്മീരിന്റെ 370ാം വകുപ്പും സംസ്ഥാന പദവിയും ഉടന്‍ പുനസ്ഥാപിക്കണം: കുടിയേറ്റ കശ്മീരി പണ്ഡിറ്റുകളുടെ സംഘടന

അനുരഞ്ജനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട സംഘടന ആഗസ്ത് 5ന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ എടുത്തുകളഞ്ഞ ആര്‍ട്ടിക്കില്‍ 370 പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ത്തി.

Update: 2020-07-28 02:02 GMT

ജമ്മു: ജമ്മുകശ്മീരിനുള്ള സവിശേഷാധികാരവും സംസ്ഥാന പദവിയും ഉടന്‍ പുനസ്ഥാപിക്കണമെന്ന് കുടിയേറ്റ കശ്മീരി പണ്ഡിറ്റുകളുടെ സംഘടന ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അനുരഞ്ജനം, ദുരിതാശ്വാസം, പുനരധിവാസം എന്നിവ നടപ്പാക്കണമെന്നാവശ്യപ്പെട്ട സംഘടന ആഗസ്ത് 5ന് ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെ എടുത്തുകളഞ്ഞ ആര്‍ട്ടിക്കില്‍ 370 പുനസ്ഥാപിക്കണമെന്നും ആവശ്യമുയര്‍ത്തി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തിനുള്ള പ്രത്യേക പദവി നീക്കം ചെയ്ത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു.

'ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും ഉടന്‍ പുനസ്ഥാപിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നു. വ്യക്തികള്‍, സമുദായങ്ങള്‍, മതങ്ങള്‍, പ്രദേശങ്ങള്‍, സാമൂഹിക, രാഷ്ട്രീയ സ്ഥാപനങ്ങള്‍ എന്നിവയ്ക്കപ്പുറം തുല്യതയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

മതം, ജാതി, പ്രദേശം, അല്ലെങ്കില്‍ മറ്റേതെങ്കിലും സാമൂഹിക, രാഷ്ട്രീയ ഉപവിഭാഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം തടഞ്ഞ് തുല്യതയ്ക്കുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്.

മുമ്പൊരിക്കലും ഒരു സംസ്ഥാനത്തെ ഇത്രത്തോളം തരംതാഴ്ത്തിയിട്ടില്ല. ജനാധിപത്യ വ്യവസ്ഥയില്‍

ഇതിനു മുമ്പൊരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല. ഒരു രാഷ്ട്രീയ പ്രശ്‌നത്തിന് സൈനികമായി പരിഹാരം കാണാനാവില്ല, സ്വന്തം ജനതയ്‌ക്കെതിരേ യുദ്ധത്തിന് പോവരുതെന്നും അനുരഞ്ജനം, ദുരിതാശ്വാസ, പുനരധിവാസം എന്നിവ ഉടന്‍ നടപ്പാക്കണമെന്നും കുടിയേറ്റ കശ്മീര്‍ പണ്ഡിറ്റ് സംഘടനയുടെ ചെയര്‍മാന്‍ സതീഷ് മഹല്‍ദാര്‍ തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ നിങ്ങളുടെ സ്വന്തം ജനതയാണെന്നും അവരെ സ്‌നേഹിക്കണമെന്നും ഒരു നല്ല സന്ദേശം കൈമാറുന്നതിനായി ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കണമെന്നും പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് സംഘടന അഭ്യര്‍ഥിച്ചു.

പിന്നാക്ക പ്രദേശങ്ങളുടെ താത്പര്യങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അസ്വസ്ഥമായ ക്രമസമാധാനം കൈകാര്യം ചെയ്യുന്നതിനും പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്നും പ്രസ്താവനയില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളുമായി പ്രത്യേക പദവി ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം ജമ്മു കശ്മീരല്ലെന്നും ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.


Tags:    

Similar News