കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താന്‍ 2011 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായി

Update: 2024-02-29 10:26 GMT

ജമ്മു: യുഎപിഎ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താന്‍ 2011 ദിവസത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായി. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലാ ജയിലില്‍ നിന്നാണ് അഞ്ച് വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിനു ശേഷം മോചിതനാത്. യുഎപിഎ, രണ്‍ബീര്‍ പീനല്‍ കോഡ്, പിഎസ്എ എന്നിവ ചുമത്തിയാണ് ആസിഫ് സുല്‍ത്താനെ അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള ആരോപണം ഉന്നയിച്ചാണ് ആസിഫ് സുല്‍ത്താനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഡിസംബര്‍ 11ന് ജമ്മു കശ്മീര്‍ ഹൈക്കോടതി ഇദ്ദേഹത്തെ തടങ്കലില്‍ വയ്ക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് 78 ദിവസത്തിന് ശേഷമാണ് ജയില്‍മോചിതനായത്. കോടതി വിധി ഉണ്ടായിട്ടും കശ്മീര്‍ ആഭ്യന്തര വകുപ്പില്‍ നിന്നും ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും 'ക്ലിയറന്‍സ് ലെറ്ററുകള്‍' ലഭിക്കാതിരുന്നതാണ് ജയില്‍മോചനം വൈകാന്‍ കാരണം. നിരോധിത സംഘടനയെ പിന്തുണച്ചെന്ന് ആരോപിച്ച് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവില്ലെന്നു കണ്ട് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് 2022 ഏപ്രില്‍ 5ന് ജാമ്യം നേടി. എന്നാല്‍, നാല് ദിവസത്തിന് ശേഷം ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് പിഎസ്എ പ്രകാരം ജയിലിലടച്ചു. കശ്മീര്‍ നരേറ്റര്‍ എന്ന മാസികയിലെ മാധ്യമപ്രവര്‍ത്തകനായ സുല്‍ത്താനെ 'തീവ്രവാദികള്‍'ക്ക് അഭയം നല്‍കിയെന്നാരോപിച്ചാണ് കേസെടുത്തത്. കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയെ കുറിച്ച് 2018 ജൂലൈയില്‍ എഴുതിയ ലേഖനത്തിന്റെ പേരിലും കേസെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്നു ചൂണ്ടിക്കാട്ടി ആസിഫ് സുല്‍ത്താനെതിരായ നീക്കത്തെ മാധ്യമ നിരീക്ഷകരും മനുഷ്യാവകാശ സംഘടനകളും അപലപിച്ചിരുന്നു.

Tags:    

Similar News