കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു; 12000ത്തിലേറെ പേജുകള്‍

Update: 2023-11-01 12:31 GMT

കൊച്ചി: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. 12000ത്തിലേറെ പേജുകളുള്ള കുറ്റപത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം എറണാകുളം പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ചത്. ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റ് എകെ ബിജോയ് ആണ് ഒന്നാം പ്രതി. പി സതീഷ് കുമാര്‍ 13ാം പ്രതിയും സിപിഎം വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ 14ാം പ്രതിയുമാണ്. കുറ്റപത്രത്തില്‍ ആകെ 55 പ്രതികളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം കമ്പനികളാണ്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരളാ പോലിസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം തുടരുന്നത്. 2021 ജൂലൈയിലാണ് ബാങ്ക് സെക്രട്ടറിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് െ്രെകംബ്രാഞ്ചിന് കൈമാറിയ കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു. പ്രാഥമിക കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ഇതില്‍ 90 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കുന്നത്. ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് നടന്നെന്നാണ് ഇഡി പറയുന്നത്. അതിനിടെ, അന്വേഷണ ഭാഗമായി പ്രതികളുടെയും ബിനാമികളുടെയും 97 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കേസില്‍ പ്രതികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കേസില്‍ ഇഡി അന്വേഷണം തുടങ്ങിയിട്ട് ഒരുവര്‍ഷത്തിലേറെയായി.

Tags:    

Similar News