'തങ്ങള്‍ നിരപരാധികള്‍'; ഭരണസമിതിയുടെ നിര്‍ദേശപ്രകാരം മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് കരുവന്നൂര്‍ കേസ് പ്രതികള്‍

പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

Update: 2021-08-06 17:55 GMT

തൃശ്ശൂര്‍: കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ തങ്ങൾ നിരപരാധികളെന്ന് പ്രതികൾ കോടതിയിൽ. ഭരണ സമിതിയുടെ നിർദേശപ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഭരണസമിതി അംഗങ്ങളെ പ്രതികളാക്കാതെ ജീവനക്കാരെ ബലിയാടാക്കിയെന്നും പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയിൽ വാദിച്ചു.

രണ്ടാം പ്രതി ബിജു കരീം, മൂന്നാം പ്രതി ജിൽസ്, അഞ്ചാം പ്രതി റെജി അനിൽ, ആറാം പ്രതി കിരൺ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് തൃശ്ശൂര്‍ ജില്ല സെഷൻസ് കോടതി പരിഗണിച്ചത്.

അതേസമയം പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. നടന്നത് നൂറു കോടിയുടെ കൊള്ളയാണ്. പ്രതികൾ വ്യാജ രേഖ ചമയ്ക്കുകയും നിക്ഷേപകരെ ചതിക്കുകയും ചെയ്തു. അതിനാൽ പ്രതികളുടെ അറസ്റ്റ് അത്യാവശ്യമാണ്. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് കൂടുതൽ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ജാമ്യാപേക്ഷയിൽ പത്തിന് ജില്ലാ സെഷൻസ് കോടതി വിധി പറയും. അതേസമയം പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക വിമർശനങ്ങളാണ് സർക്കാരിനെതിരേ ഉയരുന്നത്.