കര്‍ണാടകയില്‍ ബാങ്ക് വിളിക്കെതിരേ കാംപയിന്‍ നടത്തുന്നവര്‍ തീവ്രവാദികള്‍; രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ്

Update: 2022-05-10 05:09 GMT

ബംഗളൂരു: കര്‍ണാടകയില്‍ ബാങ്ക് വിളിക്കെതിരേ കാംപയിന്‍ നടത്തുന്ന സംഘപരിവാറിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ബാങ്കിനെതിരേ പ്രചാരണം നടത്തുന്നവര്‍ തീവ്രവാദികളാണെന്നായിരുന്നു നിയമസഭാ കൗണ്‍സിലിലെ പ്രതിപക്ഷ നേതാവ് ബി കെ ഹരിപ്രസാദിന്റെ വിമര്‍ശനം. രണ്ട് മതങ്ങള്‍ക്കിടയില്‍ വിഷവിത്ത് പാകുകയും സമൂഹത്തില്‍ അശാന്തി സൃഷ്ടിക്കാനുള്ള പ്രചാരണം ആരംഭിക്കുകയും ചെയ്യുന്നവര്‍ തീവ്രവാദികളാണ്. അവരെ ഉടന്‍തന്നെ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നും ഹരിപ്രസാദ് ആവശ്യപ്പെട്ടു.

ഭരണപരാജയം മറച്ചുവയ്ക്കാന്‍ സാമൂഹിക വിരുദ്ധരെ ഉപയോഗിച്ചും തങ്ങളെ പ്രതിരോധിക്കുകയാണ്. അവര്‍ സംഘപരിവാറിന്റെ കൈയിലെ നീരാളിയെപ്പോലെയാണ്. അവരിലൂടെയാണ് അതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അവരെ തീവ്രവാദ ഘടകങ്ങളായി കണക്കാക്കുകയും യുഎപിഎ നിയമപ്രകാരം കേസെടുക്കുകയും വേണം- അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ ഹിന്ദുത്വ ആക്ടിവിസ്റ്റും ശ്രീരാമസേനാ നേതാവുമായ സിദ്ധലിംഗ സ്വാമിജി രംഗത്തുവന്നു. കോണ്‍ഗ്രസില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോടതി ഉത്തരവുകളും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ബാങ്കിനെതിരെയുള്ള പ്രക്ഷോഭവും പ്രചാരണവും ഏറ്റെടുക്കുന്നത്. ഇത്തരമൊരു സംരംഭം ഏറ്റെടുത്തതിനും പ്രഭാത പ്രാര്‍ത്ഥനകള്‍ നടത്തിയതിനും ഹിന്ദുക്കളെ തീവ്രവാദികളായി മുദ്രകുത്തുകയാണ് ഹരിപ്രസാദ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ മുസ്‌ലിം സമുദായം ഹിന്ദുക്കളുടെ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണം നേരിടേണ്ടിവരുമെന്ന് ശ്രീരാമസേനാ സ്ഥാപകന്‍ പ്രമോദ് മുത്തലിക് പറഞ്ഞു. മൈസൂരു ജില്ലയിലെ ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ഹിന്ദു ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതിന്റെ പ്രചാരണം മുത്തലിക് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തുടനീളമുള്ള ബാങ്കിനെതിരെയുള്ള ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസയും സുപ്രഭാത (പ്രഭാത) പ്രാര്‍ത്ഥനയും നടത്തി. ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ അവതരിപ്പിക്കാനൊരുങ്ങിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. വിഷയം വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാ കാംപയിന്‍ ശക്തമാക്കുമെന്ന് മുത്തലിക്ക് അറിയിച്ചു.

Tags:    

Similar News