മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് വിദ്വേഷ പ്രസംഗം; കാളികാമഠം പൂജാരിക്കെതിരേ കേസെടുത്തു

Update: 2022-03-09 09:34 GMT

ഷിമോഗ: മുസ്‌ലിംകളെ സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനും വിദ്വേഷ പ്രസംഗം നടത്തിയതിനും ഹിന്ദുത്വവാദിയും കാളികാമഠം പൂജാരിയുമായ ഋഷികുമാര്‍ സ്വാമിക്കെതിരേ ചിന്താമണി പോലിസ് കേസെടുത്തു.

കഴിഞ്ഞ മാസം ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ ഹിന്ദു കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ യോഗത്തിലാണ് മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയത്. മുസ് ലിം വ്യാപാരികളെ ബഹിഷ്‌കരിക്കുമെന്ന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുസ്‌ലിം സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പദങ്ങള്‍ ഉപയോഗിച്ച് ഋഷികുമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാമായിരുന്നു. ഷിമോഗ സ്വദേശി മുനവര്‍ നല്‍കിയ പരാതിയില്‍ ഐപിസി 295, 505 (2) വകുപ്പുകള്‍ പ്രകാരം ദര്‍ശനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

മുസ്‌ലിംകള്‍ക്കെതിരേ അക്രമത്തിന് പ്രേരിപ്പിക്കുന്ന കുപ്രസിദ്ധ വിദ്വേഷപ്രചാരകനാണ് ഋഷികുമാര്‍. ജനുവരിയില്‍ ശ്രീരംഗപട്ടണ മസ്ജിദ് പൊളിക്കണമെന്ന് ആവശ്യപ്പെട്ടതിന് ചിക്കമംഗളൂരു പോലിസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ചരിത്രപ്രസിദ്ധമായ മസ്ജിദ് ഹനുമാന്‍ ക്ഷേത്രമാണെന്നും ബാബറി മസ്ജിദ് പോലെ പൊളിക്കണമെന്നും ആവശ്യപ്പെട്ട് ഋഷികുമാര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.

Tags:    

Similar News